Saturday, December 18, 2010

ആന ചുട്ടത്- പലവക



ആനചുട്ടത്

എന്താണു ഡിഷ്?
ആന ചുട്ടത്.
ഇന്നലെ എന്തായിരുന്നു?
ഒട്ടകം ചുട്ടത്.
ഞാൻ റൊട്ടി വിളമ്പി.
ഇന്നു റൊട്ടിയ്ക്കു
ആട്ട കുഴച്ചപ്പോൾ
ഞാനുണ്ടാക്കിയ ശില്പം
ആനയുടേതായിരുന്നു.
ഇന്നലെ ഒട്ടകത്തിന്റേതും.
----
ഒറ്റമൂലി

പ്രണയത്തിന്റെ ഒരു നീറ്റൽ
ഹൃദയമിടിപ്പു നിലയ്ക്കാതിരിക്കാനുള്ള
ഉത്തമൌഷധമാണ്.

ലബോറട്ടറി

ഞാനൊരു ലബോറട്ടറി തയ്യാറാക്കി വച്ചിട്ടുണ്ട്. അനേകവർഷങ്ങൾക്കു മുമ്പ്.  ഒരു വലിയ കുളമാണെന്റെ ലാബ്.  രണ്ടു വ്യക്തികളെ എടുത്ത് അതിൽ ആരെയാണെനിക്കു കൂടുതലിഷ്ടം എന്ന ശങ്ക തീർക്കാൻ അവരെ എന്റെ ലാബിൽ കൊണ്ടുപോയി കുളത്തിലിടും. രണ്ടുപേർക്കും നീന്തലറിയില്ല എന്നതു ഒന്നാമത്തെ വ്യവസ്ഥ. രണ്ടാമത്തെ വ്യവസ്ഥ എനിക്കവരെ രക്ഷിക്കാം. പക്ഷേ ഒരാളെയേ രക്ഷിക്കാൻ പറ്റൂ. എന്റെ സ്നേഹപരീക്ഷയാണ്.  വളരെ പ്രിയപ്പെട്ടവരെയൊക്കെ ഞാൻ ഇങ്ങനെ കുളത്തിലിട്ടിട്ടുണ്ട്.  അവസാനം തീരുമാനിക്കാൻ വയ്യാതെ ഭ്രാന്തുപിടിച്ചു ലാബടച്ച് തക്കോലിട്ടു അഞ്ചാറു പൂട്ടുപൂട്ടി ഓടിപ്പോയിട്ടുണ്ട്


Saturday, November 27, 2010

നിന്റെയെല്ലാം എന്റെയാണ്.



നിന്റെയെല്ലാം എന്റെയാണ്.
നിന്റെ സ്വർണ്ണം,
നിന്റെ സ്വത്ത്,
നിന്റെ ശമ്പളം,
നിന്റെ ശരീരം,
നിന്റെ മക്കൾ,
നീ-
എല്ലാം എന്റെയാണ്.

എന്നാൽ-

നിന്റെ സഹനം,
നിന്റെ വിവേകം,
നിന്റെ സഹിഷ്ണുത,
നിന്റെ എളിമ,
നിന്റെ നിസ്വാർത്ഥത,
നിന്റെ വേദന,
ഇതൊന്നും എന്റെയല്ല.

എനിക്കൊട്ടു വേണ്ടതാനും.
.

Tuesday, November 2, 2010

പ്രണയരസത്തെ


പ്രിയനേ,
എന്നിലുണർന്ന
സപ്തസ്വരങ്ങൾക്കും
എന്റെ പുനർജ്ജനിക്കും
നിനക്കുനന്ദി.

നീ മീട്ടിയ ഈ തംബുരുവിൽ
പൂത്ത രാഗങ്ങൾ
ഹൃദയത്തെ
ഞെരുക്കുന്നു

എന്നോടൊപ്പം പോന്ന
നിന്റെ മഞ്ഞപ്പട്ട്
കനിവോടെ തൊട്ടിലാട്ടുമ്പോൾ
ഞാനിന്നു നിലതെറ്റിയ
വെറുമൊരു പമ്പരം

വേദനയുടെ കനലുകൾ
എല്ലാം മറന്ന്
പൂത്ത കടമ്പുകളിൽ
മഞ്ഞു പെയ്യിക്കുന്നു

എനിക്കു താങ്ങാനാവുന്നില്ല
എന്നിൽ നീറിപ്പിടിച്ചു വിടർന്ന
ഈ പ്രണയമൊട്ടുകളുടെ
ഭാരം

ഇനി,
എനിക്കും നിനക്കും
നമ്മുടെ പ്രണയത്തിനും
അപ്പുറമീ ലോകം
ഒരടി വയ്ക്കുകില്ല




Friday, October 15, 2010

മകളെ, നീ അകലെ..


മകളെ,
അന്ന്,
ഇടംകയ്യിൽ,
നിന്റെ വലംകൈ കോർത്തിട്ട്
ഉള്ളിൽ നിറയെ ആധികളും സ്വപ്നങ്ങളും,
വായിൽ വാലറ്റം മുറിഞ്ഞ കഥകളുമായി,
നീയും,

അനായാസദിനങ്ങളുടെ
പൊങ്ങിപ്പറക്കുംകൈപിടിച്ച്,
എതിരെവരുന്ന തിളങ്ങുന്ന മുഖങ്ങളിൽ
പുഞ്ചിരികൊണ്ടു സൌഹൃദമെറിഞ്ഞ്,
ഗർഭിണിയുടെ വയർ,
ഇടം കണ്ണുകൊണ്ടളന്ന്,
വലംകണ്ണാൽ ആശംസ നൽകി,
കുഞ്ഞുമുഖങ്ങളിൽ
സ്നേഹക്കണ്ണാൽ ആരതിയുഴിഞ്ഞ്
ഞാനും,

തിരക്കുകളിൽ തട്ടിത്തെറിച്ച്,
നിറഞ്ഞു നടന്ന
ഈ വിപുല നഗരച്ചന്തകളിൽ
ഉള്ളും കണ്ണും തടവുമ്പോൾ,
എന്നിൽ,
ഉള്ളിലും പുറത്തും
വെളിച്ചമായിരുന്നു.
നീയെനിക്കു വിതറിത്തന്ന
ജീവിതമുണ്ടായിരുന്നു.

ഇന്ന്-
ഒറ്റയ്ക്കു ഞാനീ പ്രകാശത്തിൽ,
ഉള്ളിൽ ഇരുട്ടു കറന്ന്,
തലകുനിഞ്ഞ്
അപരിചിതയായി
ഈ ശോഭകൾക്കും നിറഭരണികൾക്കും
ചേരാത്തവളായി,
ആടകളും മനസ്സും
നരച്ചു വെളുത്ത്
പ്രകാശം നഷ്ടപ്പെട്ട്-
ഉള്ളിൽ തിളയ്ക്കുന്ന അന്യഥാബോധവുമായി,
നിറംകെട്ട് ഇഴഞ്ഞു നീങ്ങുന്നു..

നിനക്കായി,
ബദാംഷേക്കിന്റെ നിരകൾ കാണാതെ,
മോമോസിന്റെ മണമേൽക്കാതെ,
വഴിവക്കിലെ പുസ്തകച്ചന്തകളിൽ
മുഖം താഴ്ത്താതെ,
തിളങ്ങുംവളകളുടെ ഭംഗികാണാതെ,
നിറമാലകളിൽ മനസ്സുടക്കാതെ,
അകക്കണ്ണിൽ നീരു കുരുങ്ങി,
ശ്വാസം നിലച്ച്,
ഞാൻ നടന്നു നീങ്ങുന്നു.

അടിമുതൽ മുടിവരെ
നിനക്കായ് ചുരത്തുന്ന
നറും പാലിൻ തായ്നിനവിൽ,
നിന്റെ മനോഹര പാദമുദ്രകളാൽ
മനച്ചിമിഴിലടച്ച
ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
എല്ലാം
ഇന്ന്
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
കൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു..

Saturday, September 25, 2010

അഴുകിയ ജന്മങ്ങൾ

..

തിക്കും തിരക്കിലായ് മുന്നോട്ടു നീങ്ങുന്നു
പ്രായമുള്ളമ്മയും കൂട്ടത്തിൽ മക്കളും
എതിരെ വരുന്നവൻ കയ്യൊന്നു നീട്ടുന്നു
അമ്മയ്ക്കകംതുട നീറിപ്പുകയുന്നു…


പ്രാകിത്തെറിക്കാൻ നെറുന്തലക്കായമ്മ
അമ്മ പെങ്ങന്മാരെ ജാമ്യം പറയുന്നു
പെണ്മക്കൾക്കായൊന്നു താക്കീതു നൽകുന്നു
നോക്കിനടക്കണം മുട്ടാളർക്കാടിതിൽ…


കുഞ്ഞുപെണ്മക്കളോ മിണ്ടില്ലൊരിക്കലും
പേടിയും നാണവും മാനാഭിമാനവും
നീറ്റലും നാവേറും നാളേക്കു കിഴികെട്ടും
വൈകല്ല്യമാനസം ഭാവിയ്ക്കു കോമരം


എഴുപതു കഴിഞ്ഞോരമ്മയ്ക്കും കിട്ടുന്നു
ചന്തിയിൽ നുള്ളും, ഞെട്ടലിൻ ബാക്കിയും
കാതിൽ തെറിയുടെ അഴുകിയ നാക്കും
വയസ്സൊത്ത നെഞ്ചിനു തീരാഭാരവും


ശ്രീപദ്മനാഭന്റെ തിരുനടയെങ്കിലും
ആസ്പത്രി ഐസിയുമുമ്പിലാണെങ്കിലും
വായുവിൽ പൊങ്ങും വിമാനത്തിലായാലും
പെൺദേഹമാരോ വലിച്ചിട്ട ചെണ്ട…


ദാനമായെന്തിനു നൽകുന്നു ദൈവമേ
നാക്കും, നല്ലതു വാണിടാൻ വേണ്ടി
കുരുപ്പിച്ചെടുക്കുമീ കൈകളുമിന്നീ
മരപ്പട്ടി മാക്കാച്ചിക്കൂട്ടങ്ങൾക്ക്…??


...

Sunday, September 12, 2010

പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ

........................

തെരുവിൽ
പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ പെറുക്കും
പെൺകുട്ടി.
കണ്ടാൽ-
കുറേയധികം വളർന്നോരു പൈതൽ.
അവൾ
റോഡരുകിൽ പ്രസവിച്ചുവത്രെ.

പാട്ട പ്ലാസ്റ്റിക് പാത്രങ്ങളുടെ-
ഈറ്റുപുരയിലെ നിലവിളി
കാലിൽചുറ്റിയ ഒരു നേഴ്സ്-
തിരിഞ്ഞു നിന്നു
പൊക്കിൾക്കൊടി മുറിച്ചുവത്രെ.
കൊടിച്ചിപ്പട്ടികൾ
മൂക്കത്തു വിരൽ വച്ചു കാവൽ നിന്നു പോലും.

ആരോ-
പോലീസിനെ വിളിച്ചു.
പതിമൂന്നു വയസ്സവൾക്കെന്നു ചൊല്ലിയത്രെ.
അച്ഛൻ മാത്രമേ ഉള്ളൂ എന്നും.

ലൈവു കാണിക്കാൻ
മീഡിയക്കാർ എത്തും മുമ്പേ
തന്റെ ചുന്നിയിൽ പൊതിഞ്ഞ പൊടിക്കുഞ്ഞുമായി
ഇഴഞ്ഞുകയറിയ
അവളേയും കൊണ്ട്
പോലീസുവണ്ടി,
സർക്കാരാശുപത്രി തേടിപ്പോയത്രെ.

.......................

Monday, September 6, 2010

കൊഴിയുന്ന ബന്ധങ്ങൾ

.....................................

പാതിയായി നീയന്നു കേട്ട

വലിയ കഥയാണു ഞാൻ

മുഴുവൻ കേൾക്കാൻ നീ നിന്നില്ലല്ലോ

എന്നെന്റെ മനസ്സു ശപിക്കുന്നു.



എന്റെ കൈ രണ്ടും കെട്ടിവച്ചു നീ

ധൃതിയിൽ എടുത്തു പെരുമാറിയ

പളുങ്കുപാത്രങ്ങൾ

ഒന്നൊന്നായി തകർന്നു.



എന്റെ ബന്ധനവും നിന്റെയീ പിടച്ചിലും

എന്തിനായിരുന്നു?

ഇന്നീ തകർന്ന പാത്രങ്ങളിൽ

കണ്ണുനീരിന്റെ ഉപ്പു ഉറകൂടിയിരിക്കുന്നു.



ഉത്സവങ്ങളുടെ കൊടികൾ

ഞാൻ വലിച്ചു താഴ്ത്തുകയാണ്

മരുഭൂമികളിൽ പുഞ്ചിരിക്കാൻ

നമ്മളെന്നേ പഠിച്ചതാണ്..
.

Thursday, September 2, 2010

വേശ്യ

.
നീ‍-
നീയാണു കൊതുക്!
ഞാൻ-
പതിത
വേശ്യ
നിന്റെ കണ്ണിലെ ഓടപ്പുഴു.


ഞാനോ-
വിഷവിത്തെറിയുന്നവൾ?


ഞാൻ നിന്റെ മാളത്തിൽ വന്നില്ല.
നീ കെട്ടിയ മഞ്ഞൾച്ചരടിനോ
വീ‍ട്ടിലെ പൂ‍വുകൾക്കോ
പുഴുക്കുത്തു നൽകിയില്ല.


നീ-
നീയാണു കൊതുക്!
നിന്നെയാണു
മരുന്നടിച്ചുകൊല്ലേണ്ടത്!


ഞാൻ-
എട്ടു വയസ്സിൽ നശിപ്പിക്കപ്പെട്ടവൾ.
ലോകം കാർപ്പിച്ചു തുപ്പി
തെരുവിലെറിഞ്ഞവൾ.


ഒരു കയ്യിൽ പാവക്കുട്ടിയുമായി
കിടയ്ക്കയിൽ
പകച്ച്,
വേദനിച്ചു കിടന്നവൾ.
ചിറകറ്റുവീണ മാലാഖ.
ചവിട്ടിയരയ്ക്കാൻ,
വാലാട്ടുന്ന സമൂഹത്തിനു
നടുകുനിയ്ക്കുന്നവൾ.


ഞാനോ-
മനുഷ്യകുലധ്വംസിനി?


കൊട്ടാരത്തിൽ വാഴുന്ന
നിന്റെ രക്തം
എന്റെ കുഞ്ഞ്
തന്തയില്ല്ലാത്തവൾ
വേശ്യയുടെ മകൾ
തെരുവിന്റെ ആട്ടു വാങ്ങുന്നു.


അവളെ ഞാൻ പൊത്തിപ്പിടിക്കുകയാണ്.
നിന്നിൽ നിന്ന്...
കൊതുകുകൾ ആർക്കുകയാണ്...
കൂ‍ടാത്ത മുറിവുകളിൽ ആർത്തിരമ്പുകയാണ്...
.

Tuesday, August 24, 2010

മുറിവുകൾ

.
ഇന്നലെ രാത്രിയിൽ
നിന്റെ ആത്മാവ്
വീണ്ടും
എന്നെത്തേടി വന്നു.

എന്റെ കവിളിലെ ചുംബനങ്ങളിൽ
മുഖം മുറിഞ്ഞോ?
എന്തോ-
ഒരു കാക്കയായി നീ മറഞ്ഞു പോയി.

ജനാലച്ചില്ലുകളിലെ
കട്ട പിടിച്ച രക്തം
നിന്റെ മുറിഞ്ഞ മനസ്സിന്റെ
മണം തരുന്നു..

തട്ടിത്തൂവിയ-
ജീവിതത്തിന്റെ കരിക്കിണ്ണത്തിൽ
നീ കൊത്തി,
ബാക്കിയായ മണികൾ..

വേദനയിൽ നീന്തി
ദൈന്യതയിൽ ഒടുങ്ങുന്ന
ഒരു ജന്മത്തിന്റെ ധാർഷ്ട്യം-
നിന്റെ തിടമ്പിന്റെ
മഴവിൽ പോളകളിൽ
കരിക്കോലങ്ങൾ വരയ്ക്കുന്നുവോ?
.

Saturday, August 14, 2010

ധന്യം, ഈ തോൽവി

.
ഒരുകുട ചൂടാൻ
നീയെനിക്കു മഴ തന്നു.
പകരം നീ കുട ചൂടാൻ
ഞാനെന്നും
കണ്ണീരു പെയ്തു.

എനിക്കു നടക്കാൻ
പഠിക്കാൻ
നീയൊരു പദം
മുന്നോട്ടു വച്ചു.
മുന്നോട്ടോടി
ഇന്നു ഞാൻ
നിന്റെ ലോകം
തകിടം മറിച്ചു.

സമ്മാനം തിരഞ്ഞു
നീയെന്നും
ലോകം ചുറ്റി.
സമ്മാനപ്പൊതികൾ
നുണക്കുഴിയിൽ
മറച്ചു വച്ചു ഞാൻ
കളിയാക്കി..

എന്റെ കള്ളച്ചിരിയിൽ
മനം മടുത്തു,
പകരം വീട്ടാൻ
നീയെനിക്കു
പ്രണയം തന്നു.

പകരം പ്രണയം
പൊലിയളന്നു
ഞാനിന്നു തളരുമ്പോൾ
എന്റെ വിളർത്ത
വിയർപ്പുചാലുകളിൽ
നിന്റെ പുഞ്ചിരി
പുണരുന്നു...
.

Tuesday, August 10, 2010

മഴയുടെ കൂട്ടുകാരൻ

.
മഴയുടെ കൂട്ടുകാരൻ,
അവനു വേണ്ടി ഹർഷം പൂത്തു,
മഴപെയ്തു,
അവന്റെ മനസ്സിടിഞ്ഞു
മഴ കലക്കവെള്ളമായി
ആ ഇടിച്ചിലിൽ
അലറിപ്പെയ്തു
പിന്നെ പതുക്കെ മോങ്ങിയടങ്ങി
നീരായി ഒലിച്ചിറങ്ങി.
.

Saturday, July 17, 2010

ഭഗവാന്റെ ഡെമോകൾ

.
പാർവ്വതീദേവിയും ശ്രീമഹാദേവനും
പണ്ടൊരു നാളിൽ വാഗ്വാദമായ്!
ദുഃഖകാഠിന്യത്തിൽ മുമ്പനേതെന്നതിൽ
രണ്ടുപേരും നീണ്ട തർക്കത്തിലായ്!

ശ്രീപാർവ്വതി, പുത്രദുഃഖമാണെന്നതും
അല്ലാ, വിശപ്പെന്നു ശ്രീനീലകണ്ഠനും
പുത്രദുഃഖത്തിലും വലിയോരു ദുഃഖമോ
മർത്യജന്മത്തിനു തീവ്രവടുവായി?

അല്ലല്ലാ ദേവീ, വിശപ്പിന്നു മുമ്പിലായ്
ഒന്നുമേയില്ലയീ ദുഃഖനിഘണ്ടുവിൽ..
വാദമായ്, തീവ്രമാം വാതുവെപ്പുമായി
ഭഗവാനോ കാട്ടുന്നു ചിത്രം തെളിച്ചൊന്ന്.

വിധവയാമമ്മയ്ക്ക് മക്കൾ നാലഞ്ചുണ്ട്
ദാരിദ്ര്യം കോമരം തുള്ളുന്ന കാലത്തിൽ
മക്കൾ മരിക്കുന്നു ഒന്നൊന്നായങ്ങനെ
കേഴുന്നോരമ്മ, ജഡങ്ങൾക്കു കാവലും.

ജഠരാഗ്നി നീറ്റിയ കണ്ണിന്നു മുന്നിലായ്
പൂവൻപഴക്കുലയൊന്നു തെളിയുന്നു.
വിറയ്ക്കുന്ന ഗാത്രം ഉയരുന്നു മെല്ലെ
പഴക്കുലയുമെന്തോ മേലോട്ടുയരുന്നു.

ആഞ്ഞു പിടിച്ചൊരാ അഗ്നിക്കു മുമ്പിലായ്
ഒന്നാം പടി ഒന്നാം കുഞ്ഞിന്റെ ദേഹമായ്
ദേവി പാർവ്വതി ഞെട്ടിത്തെറിച്ചുപോയ്
എന്തോ പഴക്കുല വീണ്ടൂമുയരുന്നു...

ഒന്നിന്നു മേലെയായ് രണ്ടാം ദേഹവും,
അതിന്നു മുകളിലായ് മൂന്നാം ദേഹവും,
മൂന്നിന്നു മേലെയായ് നാലാം ദേഹവും,
അമ്മ ചവിട്ടി കയറുന്നൂ പഴത്തിനായ്!

ഭഗവാൻ പുഞ്ചിരിക്കുന്നു കൈലാസത്തിൽ
ശ്രീപാർവ്വതിക്കന്നു ഉൾമനം തകരുന്നു...

ഇന്നും ഡെമോകൾ തുടരുന്നു നീ ദേവാ..
ഒറീസ്സയിൽ, മദ്ധ്യപ്രദേശിൽ, ബീഹാറിതിൽ.

ധാന്യച്ചുവചൊല്ലി മണ്ണു തിന്നും മക്കൾ,
കണ്ണോക്കു വന്നിടാൻ കാക്കുന്നോരുണ്ണികൾ,
പെണ്മക്കളെ വിറ്റ് ആൺമക്കളെ പോറ്റും
മാതാപിതാക്കളും, നിന്റെ ഡെമോകളോ?

പ്രണയത്തെ പാടിപ്പുകഴ്ത്തിയ നാടിതിൽ,
ശ്രീകൃഷ്ണദേവനെ പൂജിക്കും വേദിയിൽ,
പെങ്ങളെ കൊല്ലാനായ് ഓണർകില്ലെന്നുള്ള
ആയുധം തേടുന്നു സോദരർ ഡൽഹിയിൽ..

ഭാര്യയ്ക്കു വേശ്യപ്പണി നൽകി മാനിച്ച്
ബിസിനസ്സു കൊയ്യുന്നിവിടെ പതിദേവർ
ബാലികമാരെ, ഭോഗിച്ച് ശേഷം നുറുക്കി
ഫ്രിഡ്ജിൽ വച്ചു പിന്നെ ഭക്ഷിക്കും രാക്ഷസർ..

ഗർഭിണി തന്നുടെ ഉദരം തുരന്നിട്ടു
ഗർഭത്തെ ശൂലത്തിൽ കുത്തിയെടുത്ത്,
കത്തുന്ന തീയിലെ നീളുന്ന കൈകളെ
സ്വർണ്ണവളയൂരി തിരികെ തള്ളീടുന്നു..

താഴോട്ടു ചാടുവാൻ വെമ്പുന്നഹൃത്തുമായ്
വാരിയെല്ലു തുറക്കുന്നൊരീ മണ്ണ്...
പ്രളയം, ഭൂകമ്പം!, എല്ലാം തുടച്ചിടാൻ
സഹിയാതെ കൈനീട്ടിപ്പോകുന്നോരമ്മ!

ഭഗവാനേ നിർത്തണേ നിന്റെ പരീക്ഷണം...
ദേവി നീ പോകല്ലേ.. വാദിച്ചീടാൻ വീണ്ടും!...
.

Saturday, July 10, 2010

അവൻ, എന്റെ പ്രിയതമൻ

.

എന്റെ കിനാവിന്റെ പരിച നെഞ്ചേറ്റി
വച്ചു മാറിയ ഹൃദയത്തിനു കൽമതിൽ കെട്ടിക്കാത്ത്,
കാലുവെന്ത നായുടെ അകമന്ത്രങ്ങൾക്കായി
ആയിരം ചെവികൾ ഒന്നിച്ചു തുറന്ന്,


വെണ്ണീറു പുരണ്ടോരു വ്രണങ്ങളിൽ
കണ്ണീരിന്റെ ഉപ്പുചേർത്തുണക്കി,
കണ്ണിലെഴുതിയ ദൈന്യത്തിന്റെ കരിമഷി
ചൂണ്ടുവിരലാൽ ഒപ്പിയെടുത്തവൻ,


അവനാഴത്തിൽ കാത്തിരുന്നൂതിയ ഉലയിൽ
മാണിക്യമായിന്നു ഞാൻ വിളഞ്ഞപ്പോൾ
എന്നിലെ നനഞ്ഞ മണ്ണിൽ
പ്രണയം പാകിയവൻ, എന്റെ പ്രിയതമൻ

.

Saturday, July 3, 2010

ഒറീസ്സയിൽ ഒരുണ്ണി

.

അച്ഛൻ മരിക്കാൻ കിടക്കുന്നു
അന്നം കണ്ടിട്ടിതേഴാംദിനം
അച്ഛൻ മരിച്ചു, കണ്ണോക്കു വന്നു
നിറഞ്ഞുണ്ടു-ദിനങ്ങൾ നീണ്ടു

വിശപ്പു നീരാളി ചുറ്റിക്കറങ്ങി
വയറൊട്ടി മുത്തശ്ശി വീണു പിന്നെ
ഉണ്ണി കാതോർത്തുകാത്തു നിന്നു
കണ്ണോക്കു വന്നു, ഒരുനേരമുണ്ടു.

വയറൊട്ടിത്തേങ്ങി കുഞ്ഞുവാവ
നിമിഷങ്ങളെണ്ണിത്തലകുനിച്ച്
ഉണ്ണി പരുങ്ങിപ്പതറി നിന്നു
വാവയുമിനി മരിക്കുമോ അമ്മേ?

ഉണ്ണി വേവുന്നു വാവയെയോർത്ത്
അമ്മയ്ക്കുള്ളു കിടുങ്ങി വിയർത്തു..
വാവയെപ്പോൾ.. മരിക്കുമമ്മേ?..
രണ്ടാം ചോദ്യവും നേർത്തു നിന്നു.

ഉണ്ണീ നീ പേടിച്ചിടല്ലേ മോനേ
വാവക്കൊന്നും വരില്ല കുഞ്ഞേ
ആവതില്ലാസ്വരം വിങ്ങിപ്പഴുത്തു
നിന്നിടത്തുനിന്നു തല കറങ്ങി..

ഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”

.

Saturday, June 26, 2010

കൃഷ്ണാർപ്പണം

.
നിന്നോടുള്ള വാത്സല്ല്യം
നിന്നോടുള്ള പ്രണയം
നീയെന്ന നിറകതിർ
എനിക്കിന്നു കൊടുംവേദന.

എന്നുള്ളിൽ ഉതിരാതെ വിങ്ങുന്ന
കനമുള്ള കണ്ണീരു നീ
രക്തത്തിന്റെ കടുംചുവപ്പുമായി
എന്റെ മുലപ്പാലിൽ കലർന്ന വേദന.

എന്റെ ഹൃദയം കരയുന്നു
നിന്നെ തൊട്ടിലാട്ടാനാവാതെ
നിന്റെ കണ്ണാടിക്കൂടിനു ചുറ്റുമായി
ഞാനിന്നു മണ്ടുന്നു.

നിന്റെ ചലനം, നിന്റെ ചിരി
ഒന്നും എന്റെയല്ലാതെ
നിന്നെ തൊടാതെ
വിങ്ങിനിറയുന്ന മുലക്കണ്ണുമായി,

വിറളിയെടുത്ത് തൊണ്ടവിങ്ങി,
വെടിച്ച പാദങ്ങളിൽ ചലമൊലിച്ച്,
കുഴിഞ്ഞ കണ്ണുകളിൽ ഇരുൾനിറച്ച്,
മാതൃത്വത്തിന്റെകനൽക്കൂടും
കാമുകിയുടെ കലങ്ങിയ നെഞ്ചുമായി,
ഇന്നും ഞാൻ മണ്ടുന്നു.
പ്രിയനേ,
നീയെന്ന മോക്ഷം തേടി.

നിന്റെ പാദം വഴുതുന്നതും
നീയുരുണ്ടു വീഴുന്നതും
കണ്ടുകണ്ടു കണ്ണുതള്ളി
ഞാനിന്നു തളർന്നു തീരുന്നു

ഹൃദയത്തിൽ കനത്തു വീണ
മുറവിളിയുമായി ഉണർന്നതും
നിന്റെ വാമനപാദത്തിൻ കീഴിൽ
എന്റെ ഹൃദയം അമർന്നുതാഴ്ന്നതും

ഒന്നും സാരമാക്കാതെ
ഒന്നും സാരമാക്കാതെ
കേണു കേണു ദാഹത്തോടെ
നിന്നെ കാക്കുന്നു ഞാൻ.

നിന്റെ ചിരികളിൽ
നിന്റെ കുസൃതികളിൽ
മറഞ്ഞിരുന്നു ഞാൻ കണ്ണനെ കണ്ടു.
ഈ പ്രണയതീവ്രത
എന്നെ ചുറ്റുന്ന കറുത്ത പാമ്പാണ്.
വാലിൽകുത്തിയുയർന്നതു കൊത്തുമ്പോൾ
ചിതറിത്തെറിക്കുന്നത്
എന്റെ നെഞ്ചിലെ കനലാണ്.

ജീവന്റെ നാളമായി നിന്നെയെന്നും
പൊലിപ്പിച്ചു നിർത്താൻ,
മരണം വരെ എന്റെ കണ്ണിനു
കണ്ടു വണങ്ങാൻ,

സ്വന്തമെന്ന വാക്കു ഉരുവിടാൻപോലും
വേണ്ടാതെ, വരാതെ
വഴിയോരത്തു കൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
ഒരു കണ്ണു നിന്റെയീ പാദത്തിലൂന്നി
മറുകണ്ണാൽ കല്ലിനും മുള്ളിനും വിലക്കു നൽകി,
ഈയരുകിലൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
.

Saturday, June 19, 2010

“അതുകൊണ്ടു ഞാനൊരു നല്ല കുക്കല്ല!“ - അവൾ പറഞ്ഞു.

.
“ജീവിതം പരമസുന്ദര-
സൌഭാഗ്യസമുദ്രമാകേണം”

ദൈവമൊന്നും മിണ്ടിയില്ല.

“കാര്യങ്ങളെല്ലാം ഭംഗിയിൽ നീങ്ങണം
അതിനു,
നല്ല ജോലിക്കാരി ഭാര്യ വേണം..”

ദൈവം തലയുയർത്തി നോക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..“

“എനിക്കു തേരെപ്പാരെ
നടക്ക വയ്യ
ജീവിതനെട്ടോട്ടം
അവൾ തന്നെയോടണം..”

ദൈവം ഉമിനീരിറക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..”

“അവൾ,
എനിക്കിഷ്ടമുള്ള കറികൾ
മാത്രമുണ്ടാക്കണം
എന്നെ ശുശ്രൂഷിച്ചു
കാലം കഴിക്കണം...”

ദൈവം പറഞ്ഞു.
“നീ പോടാ പട്ടീ!..”
.

Saturday, June 12, 2010

വിധവ

.
വിധവ,
അവൾ പെട്ടെന്നു
കയറഴിഞ്ഞു പോയൊരു
പകച്ച പശു.

ബന്ധുക്കൾ,
തങ്ങളുടെ വിളകളിലവൾ
തലയിടാതിരിക്കാൻ
വേലികൾ
ഭദ്രമാക്കുന്നു.

അയൽക്കാരികൾ,
ഭർത്താക്കന്മാരെ
ആശങ്കയോടെ
പൊത്തിപ്പിടിക്കുന്നു.

മക്കൾ,
സൂക്ഷ്മതയോടെ
അരക്ഷിതത്വത്തോടെ
അമ്മയെ നോക്കുന്നു.

പശു...
ആകാശങ്ങളിലേക്കുറ്റുനോക്കി
കാണാക്കയറുകളിൽ
നെഞ്ചുതല്ലുന്നു……
.

Thursday, June 3, 2010

ദേവാർച്ചന

.
ഒരരുവിയിൽ തേനും പാലുമായി
മറ്റൊന്നിൽ കണ്ണീരിൻ കയ്പുമായി
നീയെന്നിലേക്കൊഴുകിയൊഴുകിവന്നു
കാനാൻദേശത്തുകൂടെയന്ന്
കുതിർന്നു മാംസളമാംഹൃദയം
തീകൊണ്ടു സ്നാനവും ചെയ്തു തന്നു


കണ്ണകി തന്നുടെ നീറും ചിലമ്പും
ചാവേറിൻ കത്തിക്കയറും ചുരികയും
പിടച്ചപ്പോൾ ഇളനീ‍രു പെയ്തു തന്ന്
നീയെന്നുമെന്നെ തണുപ്പിച്ചു കാത്തു


എന്നുടെ ജീവന്റെ പട്ടുമെത്ത
നാഥാ നിനക്കായി പുഷ്പിക്കുന്നു
നീയൊത്തു മാനത്തു മേയുമ്പോഴും
മുൾക്കാട്ടിൽ കാക്കപ്പൂ തേടുമ്പോഴും
കാൽകല്ലു തട്ടാതെ കാ‍ക്കുന്ന നീ
പുഷ്പാർച്ചനയിന്നു കൈക്കൊള്ളുക


ചുട്ടുപഴുത്തൊരു കമ്പികൊണ്ട്
ഈ ഗർഭപാത്രമൊരിക്കൽ പിളർന്ന്
മാതൃത്വത്തിന്റെയാ‍ ഉരുകുന്ന ഈയം
എന്നിൽ നീയിറ്റിച്ചു ഞെട്ടിപ്പിച്ചു


എന്നിട്ടും വേദനയില്ലെനിക്കിന്നും
പരിഭവത്താക്കോലും തപ്പുന്നില്ല
തുപ്പലു ചേർത്തു നീ മണ്ണു കുഴയ്ക്കുക
വീണ്ടുമീയന്ധയ്ക്കു കൺതുറക്കാൻ
നാളത്തെ മുത്തിനു പാഥേയമായി
ഈ ജന്മം നിന്നെ ഞാനേല്പിക്കുന്നു
.

Monday, May 31, 2010

മാധവിക്കുട്ടി- ഒരു പഴയ ഡയറിക്കുറിപ്പ്

31 ജൂലൈ 2006

“ലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു മരിച്ച ആത്മാവുമായി ഞാൻ ഊളിയിടുന്നു. എനിക്കു കേഴ്വിയില്ല. കാഴ്ചയില്ല. സ്പർശനമറിയില്ല. ഞാൻ തണുത്തുപോയി. ഉഴുതിട്ട പാടങ്ങളിലെ ചാലുകളിൽ പ്രതിഫലിക്കുന്ന സൂര്യപ്രകാശമായിരുന്നു ജീവിതത്തിലെ സന്തോഷങ്ങൾ. സൂര്യൻ മറയാം. ചാലുകൾ തട്ടിനികത്തപ്പെടാം. പിന്നെ എന്നിൽ പ്രകാശമില്ല. ഞാനതു മനസ്സിലാക്കുന്നു..


നിറമില്ലാത്ത മുത്തുകൾ കോർത്തൊരു വലിയ മാലയിൽ തിളങ്ങുന്ന ഒരു വർണ്ണമണി. മാധവിക്കുട്ടി എന്നെ വിളിച്ചിരുന്നു. എന്റെ കത്ത് അവരെ വളരെ സ്പർശിച്ചു എന്നു തോന്നുന്നു. I am deciding to postpone my death. എന്നു പറഞ്ഞു. ആരോ വിളിച്ചു അവർ ചീത്ത സ്ത്രീയാണെന്ന് പറഞ്ഞു എന്ന വേദനയിലിരിക്കുമ്പോഴാണ് എന്റെ കത്തു കണ്ടത്, അതോടെ അവർ മരണത്തോടു മാറിനിൽക്കാൻ പറഞ്ഞു എന്നു പറഞ്ഞു. വളരെ സന്തോഷം തോന്നി. അവരുടെ കിലുങ്ങുന്ന സ്വരം മനസ്സിൽ ഒരുപാടു സമയം കിലുങ്ങിക്കൊണ്ടിരുന്നു…

ഒരു വർണ്ണക്കൂടാരം പൊട്ടിച്ചിതറി. ആകാശം മുഴുവൻ അഴിഞ്ഞുലഞ്ഞ ഇളം പട്ടു തുണികൾ- മഴവില്ലുകൾ- ഭൂമിയിൽ പച്ചപ്പിന്റേയും നീലത്തടാകങ്ങളുടേയും സംഗമം-നിറമില്ലാത്ത വരണ്ട ഒരു മരുഭൂമി എങ്ങനെയാണു ഇങ്ങനെയായത്? മാന്ത്രികദണ്ഡുമായി ഏതു ഭൂതമാണ് അല്പനേരത്തേക്ക് ഇതിലേ ചുറ്റിക്കറങ്ങിയത്?“
-----


മാധവിക്കുട്ടിയുടെ ‘വണ്ടിക്കാളകൾ’ പുറത്തിറങ്ങിയ കാലം.

ആമുഖമായ ഇന്റർവ്യുവിൽ മലയാളിയിൽ നിന്നു കൈപ്പറ്റാനിരിക്കുന്ന കല്ലേറിനേയും വേദനയേയും പറ്റി എഴുതിയിരുന്നു. മരണത്തോടു തോന്നുന്ന പ്രിയവും വ്യക്തം. വളരെ വിഷമം തോന്നി. എന്തിനിങ്ങനെ സങ്കടപ്പെടുന്നു? എഴുതണം എന്നു തോന്നി.

കത്തിന്റെ സാരം…

‘…… ആക്ഷേപങ്ങളും പരിഹാസങ്ങളും കുത്തിനോവിക്കുമ്പോൾ ഒന്നോർക്കുക. അങ്ങനെയല്ലാതെ ഹൃദയം കൊണ്ടു നിങ്ങളെ നമസ്കരിക്കുന്ന ഒരുപാടു മലയാളികളുണ്ട്. കോപം, എതിർപ്പ് എന്നീ വികാരങ്ങൾ വളരെപ്പെട്ടെന്നു പുറത്തു വരുന്നു, മനുഷ്യന്. പക്ഷേ സ്നേഹവും അഭിനന്ദനവും അത്രയും ഊർജ്ജസ്വലതയോടെ പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് എനിക്കു സംശയം. സ്നേഹമുള്ള മനസ്സുകളുടെ ഒരു ത്രാസ്സ് നിങ്ങൾക്കുവേണ്ടി താഴ്ന്നുനിൽക്കുന്നതു നിങ്ങൾ അറിയാതെ പോകുന്നുവോ എന്ന്..

യേശുദാസ് മരിക്കരുത്- എന്നും പാടിക്കൊണ്ടേയിരിക്കണം… ജഗതി ശ്രീകുമാർ മരിക്കരുത്, ഞങ്ങളെ എന്നും ചിരിപ്പിച്ചുകൊണ്ടേയിരിക്കണം.. മാധവിക്കുട്ടി മരിക്കരുത്, എന്നും ഞങ്ങൾക്കുവേണ്ടി എഴുതിക്കൊണ്ടേയിരിക്കണം.. എന്നു പ്രാർത്ഥിക്കുന്ന ഒരു മലയാളിയുടെ തീക്ഷ്ണത എന്റെ ഹൃദയത്തിനുണ്ട്. ഞങ്ങൾക്കീ ജീവിത കഠിന്യങ്ങളിലൂടെ കടന്നു പോകാൻ ജീവവായു പോലെ നിങ്ങളൊക്കെ അവശ്യ വസ്തുക്കളാണ്.

അതുകൊണ്ട് വേദനിക്കരുത്. കോപവും വിദ്വേഷവും വെറുപ്പും ജന്മനാ അച്ചടക്കമില്ലാത്ത വികാരങ്ങളാണ്. അത് ഉയിരെടുക്കുമ്പോഴേ പുറത്തു ചാടുന്നു. സ്നേഹവും ആദരവും ഒതുക്കവും എളിമയും കൊണ്ട് ഒരുപാടു ഹൃദയങ്ങളിൽ നിങ്ങൾക്കു വേണ്ടി ഒതുങ്ങിക്കഴിയുന്നു എന്നറിയുക…“

ഈ കത്തിനുള്ള മറുപടിയായിരുന്നു പെട്ടെന്നു വന്ന ഫോൺകോൾ…

2006ൽ postpone ചെയ്യാമെന്നു സമ്മതിച്ച മരണത്തെ 2009ൽ ക്ഷണിച്ചു വരുത്തിയിരിക്കും നീർമാതളം… ഒരുപാടു ഹൃദയങ്ങളുടെ ജീവവായു നഷ്ടപ്പെടുത്തിക്കൊണ്ടു കടന്നുപോയി പ്രിയപ്പെട്ട മാധവിക്കുട്ടി…

നമിക്കുന്നു പ്രിയപ്പെട്ടവളെ...

Tuesday, May 4, 2010

നനഞ്ഞുപോയ തീപ്പെട്ടിക്കമ്പ്


ഇന്നത്തെ അത്താഴം
നനഞ്ഞൊരു തീപ്പെട്ടിക്കമ്പിൽ
കെട്ടുപോയി
എവിടെയോ തേടി
എങ്ങനെയോ കൈവന്ന
ഒരുപിടിയരി
ഈ കണ്ണീർമഴയിൽ കുതിർത്ത്
എന്റെ ചങ്കിലെരിയുന്ന കനലിനാൽ
വേവിച്ചു നൽകാം നിനക്കെന്നോർത്തു ഞാൻ
പെരുമഴയിൽ കുതിർന്ന
നോവും ജീവിതപ്പാതയും
നെഞ്ചിലെ തീയും
നിന്റെയീ കണ്ണീരും ചേർത്തിനി
ഒരുമിച്ചു വേവിക്കാം ഓമനേ,
നാലുനാളുകൾക്കപ്പുറം
വിരുന്നു വന്നോരീ
അത്താഴത്തിന്..

Friday, April 30, 2010

അച്ഛനമ്മമാർ


അച്ഛനമ്മമാർ
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പോകുമ്പോൾ
നാം കാണുന്നു
മരണത്തെ മുഖാമുഖം
സ്വാഗതം ചൊല്ലി
കാത്തിരിപ്പായി പിന്നെ...

Saturday, April 24, 2010

തലച്ചുമട്


പുഴുത്തതെറിയുടെ ഭാണ്ഡം മാത്രം

കൂടെക്കൂടിയ നാൾ മുതൽക്കേ

അസഭ്യവർഷപ്പേമാരിക്കൊപ്പം

കള്ളിന്റെ ചീഞ്ഞു കുഴഞ്ഞ നാറ്റം


ഞാനിരുന്നു വാണരുളീടേണം

നീ പാറമടയിൽ കല്ലടിയ്ക്ക്

എനിക്കു ചൂടത്തിരിക്ക വയ്യ

എസി ടിക്കറ്റ് ട്രെയിനെടുക്ക്


പിള്ളേർക്കു രോഗങ്ങള്‍ വന്നുമാറും

മരുന്നു വാങ്ങിക്കലോ എന്റെ ജോലി?

നീതന്ന കാശിനു കോഴി വാങ്ങി

കോഴിയില്ലാതെനിക്കിറങ്ങില്ലെടീ


പരിപ്പു കൂട്ടിച്ചോറുണ്ണുവാൻ

നിന്റപ്പനോടു പറഞ്ഞിടാം ഞാൻ

നിന്റമ്മേടെ നക്കാപ്പിച്ചക്കാശ്

ഞാനെങ്ങും ചോദിക്കാൻ വന്നില്ലെടീ


മക്കൾക്ക് സ്നേഹം നൽകീടാനോ

നിന്റെ മക്കൾക്കെന്തു ഗുണമിരിപ്പൂ?

ക്വാളിറ്റിയുള്ളോരു മക്കളെപെറ്റിട്

എന്നിട്ടു പറയെടീ സ്നേഹം നൽകാൻ


ക്വാളിറ്റിയില്ലാത്ത ബീജം വഹിച്ച

തെറ്റിനുദരത്തേയും ശപിക്കുന്നമ്മ

പണ്ടാറക്കെട്ട് തലയിൽച്ചുമന്നു

കഴുത്തൊടിഞ്ഞിട്ടും ശപിച്ചിടാതെ


Monday, April 19, 2010

തുലാഭാരം


കൈപ്പടങ്ങൾ ചേർത്തു വച്ചു നമ്മൾ,
ഒരേ വലിപ്പം എന്നു കണ്ടൂറിച്ചിരിച്ചു.
കണ്ണൂകളിൽ നോക്കിയലിഞ്ഞിരുന്നു
ഒരേ ആഴം എന്നു കണ്ടന്തം വിട്ടു.
ഹൃദയങ്ങളിലെ നീളൻ മുറിവുകളിലൂടെ
പരസ്പരം നൂണുകടന്നു നമ്മൾ,
പരിക്കും വേദനയും അളന്നു നോക്കി,
തൂക്കം ഒന്നെന്നു കണ്ടു പൊട്ടിച്ചിരിച്ചു.

Thursday, April 15, 2010

കപടസൌഹ്രുദം


വളർത്തിയെടുത്തു,
മുഴുപ്പിച്ചുകാട്ടി,
ഇരട്ടിവിലയിട്ടു,
ആദായവിൽ‌പ്പനയ്ക്കു വച്ച്
നല്ല വിലയ്ക്കു വിറ്റ്
ലാഭം പോക്കറ്റിൽ തിരുകൽ...

Sunday, April 11, 2010

ദുഃസ്വഭാവം


ഇടതുകൈ ആന്വൽ റിപ്പോർട്ടിലെ

പ്രൊജെക്ടിനു ഡാറ്റ തിരയുമ്പോൾ

വലതുകൈ എന്നും കവിതയെഴുതുന്നു

എന്തൊരു ദുഃസ്വഭാവം


വാഗ്ദാനം


കണ്ണാ, നിന്റെ കൈവിരൽത്തുമ്പിൽ

ഞാനീ ലോകം കാണും

എന്റെ പ്രേമം നിന്നിൽ പടരുമ്പോൾ

ഈ നിമിഷങ്ങൾ

മറുജന്മത്തിലേക്കു

മരണത്തിനൊപ്പം പകരട്ടെ


Saturday, April 10, 2010

പുനര്‍ജന്മം


എന്റെയീ തുളുമ്പുന്ന പ്രണയവും

വിതുമ്പുന്ന ചുണ്ടുകളും

നിന്റെ ചഷകങ്ങളിൽ

നീയെന്നോ പകരം വച്ചു

അതിന്റെ വീര്യത്തിൽ

കൈക്കുഞ്ഞായി നീയെന്നിൽ പിറന്നു


Sunday, April 4, 2010

പ്രിയസഖി


കറങ്ങാത്ത പങ്കകളെല്ലാം

ഒന്നിച്ചു കറങ്ങൂമ്പോൾ

എനിക്കു ഭയമാകുന്നു


ഹ്രുദയത്തിലൊരു നാളം

കെടുത്തിയിട്ടും കെടാതെ

ദഹിപ്പിച്ചു ചാരം പറത്തുന്നു


ഹ്രുദയഭാരം

ഉരുകാതെ തിളയ്ക്കുന്ന

ഉരുക്കുണ്ട പോലെ-

ഇറ്റുന്ന വഴികളിൽ

വേദനയുടെ പർവ്വതങ്ങൾ

നീറുന്ന ജലത്തിന്റെ ഭാരം പേറി

കൈ കാലുകൾ പഴന്തുണിയാകുന്നു


വലിക്കുന്തോറും ചുരുങ്ങുന്നൊരു

റബ്ബറു പോലെയീ ഹ്രുദയവും

തെളിക്കും തോറൂം ചിതറുന്ന

കാലിക്കൂട്ടമായി ഈ മനസ്സും


ഓർക്കാത്ത നേരത്തെ

വണ്ടിയുടെ അലാറം പോലെയുള്ള

ഈ ജീവിതം കണ്ടു നടുങ്ങുമ്പോൾ

എന്നിലെ പ്രകമ്പനങ്ങളെ

ആഗിരണം ചെയ്യുന്ന നീ

ദൂരേക്കു പോകുന്നു


ഇന്ദ്രപ്രസ്ഥത്തിലെ ക്രുഷ്ണനീതികളിൽ

എന്നെ തനിച്ചാക്കി

നീ ദൂരേക്കു പോകുന്നു


പ്രിയസഖീ

എനിക്കു ഭയമാകുന്നു


Tuesday, March 23, 2010

ദഹനം


എന്റെ കണ്ണീരിലെ

ഉപ്പൊഴിച്ച്

എല്ലാവരും

വയറുനിറയെ

കഞ്ഞികുടിച്ചു


എനിക്കു പരാതിയില്ല

ഞാനെന്നും

പട്ടിണിയാണെങ്കിലും

വയറുനിറയാത്തവർ

പരാതിപറയുന്നു


എന്റെ കണ്ണീരിൽ

കലരുന്ന

രക്തം കുടിച്ച്

നരഭോജികളായവർ

ഇന്നെന്റെ കണ്ണു ചുഴന്നു

ഭക്ഷിക്കാനൊരുങ്ങുന്നു


കഞ്ഞിക്കുപ്പ്

ഇനിയെവിടെ

പരാതികൾക്കറുതി

ഇനിയെവിടെ

എന്നോർത്തു

ഞാൻ പരക്കം പായുന്നു


Thursday, March 18, 2010

അവള്‍-(ഒന്ന്)


പാത്രത്തിന്റെ അളവറിയാതെ

വലിപ്പമറിയാതെ

ആവശ്യമറിയാതെ

വിളമ്പി വിളമ്പി

പാത്രങ്ങൾ കലമ്പുമ്പോൾ

വിളയും വറ്റും

തിരിഞ്ഞൂ നിന്നു വിതുമ്പുമ്പോൾ

പറ്റിയ അബദ്ധത്തിൽ

പതറിനിന്ന്

ലോകത്തോടും തന്നോടും

മാപ്പു പറഞ്ഞ്

മാപ്പു പറയാൻ വിട്ടുപോയ

ഏതോ മുഖം തേടി ആധിപിടിച്ച്

സ്വയമുപകരിക്കാതെ

പേക്കിനാവുകൾക്കായി

പാൽക്കിനാവുകൾ നെയ്യുന്നവൾ

Friday, March 12, 2010

നീയുറങ്ങുക



ഇന്നു നിന്റെ ചുണ്ടില്‍ നിന്നു
ഓടക്കുഴല്‍ ഞാനെടുത്തുമാറ്റി
പീലിയും പീതാംബരവും
ഞാനഴിച്ചു മാറ്റുന്നു-
ആലില നിനക്കുവേണ്ടി
ആത്മാവില്‍ ഞാന്‍ വിരിച്ചു കഴിഞ്ഞു

നീയുറങ്ങുക
നോവാതെ നുറുങ്ങാതെ നീയുറങ്ങുക
എന്റെ മനസ്സിന്റെ പട്ടു പുതച്ച്
ഇളംചൂടില്‍ വിരലുണ്ട്
നോവാതെ നുറുങ്ങാതെ നീയുറങ്ങുക

Monday, March 8, 2010

ലോജിക്കെവിടെ സുഹ്രുത്തേ?


പിച്ചക്കാരിയുടെ വറുതിയിൽ പത്തു മക്കൾ

പിച്ചക്കാശിൽ ഉരുളകൾ പത്തുണ്ടാകുന്നു

വിളമ്പുന്ന പത്തുരുളകളും കയ്യൊന്നു നക്കുന്നു

പിച്ചക്കാരി തൻ കൈ പത്തു നക്കുന്നു


പത്താം നക്കലിൽ വയറൊന്നു കാളുന്നു

ആളുന്ന നെഞ്ചൊന്നു മോഹത്താൽ ചുടുന്നു

ഒന്നുകൂടെ, മകനൊന്നുകൂടെയുണ്ടെങ്കിൽ

നക്കാമായിരുന്നു കയ്യൊന്നുകൂടെ...