Tuesday, May 17, 2011

ചേച്ചി


ഈ തോണിയിൽ മുട്ടിയുരുമ്മി
കുശലം ചോദിച്ച
ഓളങ്ങളോടു
ഞാൻ പറഞ്ഞു

അനിയനും കുടുംബവും
സുഖമായിരിക്കുന്നു.
പാർക്കാൻ പോയിട്ട്
തിരിച്ചു പോന്നത്.

ഗർഭിണിയായ
അനിയത്തിയുടെ
പ്രസവം നോക്കാൻ
കന്യകയായ ചേച്ചി
ഉചിതയല്ലല്ലോ..

ആപത്ശങ്കകളുടെ
നിറവയറോടെ
അവൾ തേങ്ങുന്നതും
പ്രാകുന്നതും കേൾക്കാതിരിക്കാൻ
എനിക്കു ദൈവം
ചെവിയ്ക്കടപ്പും തന്നില്ല..

ഭംഗിയായി തുടച്ചു നീക്കപ്പെടാൻ,
ഞാൻ വെറുമൊരു
ചാണകപ്പൊട്ടല്ലേന്ന്.

കാലം ശിരസ്സിൽ
തിരുട വച്ചു കയറ്റിയ
ഭാരങ്ങളേതും പൂർത്തിയായി.

തിരുവാതിര കളിച്ച്
മുങ്ങിനിവർന്ന്
ഇനിയീ ഓളങ്ങളിൽ
ചെടിക്കാതെ അമരട്ടെ.
  
എനിക്കു വേണ്ടതോ?
അഴിഞ്ഞു പോകാതെ
ഈ ചങ്ങല
അല്പം അഴച്ചു തരിക-
വേദനിക്കുന്നു