Thursday, March 8, 2018

ഓര്‍ക്കാപ്പുറത്തെ അജ്ഞാത സൗഹൃദങ്ങള്‍

രാജീവ് ചൗക്ക് മെട്രോയില്‍ നിന്നാണു കയറിയത്. മെട്രോയില്‍ കയറുന്നതു പ്രത്യേക വിധത്തിലാണു. പെണ്‍ഗ്വിന്‍ പക്ഷിയെപ്പോലെ നടന്നു കയറണം. പുറകില്‍ നിന്നുള്ള തള്ളും  മുന്‍പിലെ സ്ഥലമില്ലായ്മയും ബാലന്‍സു ചെയ്യുന്നതു ആ നടത്തത്തിലാണു. അങ്ങനെ നിരങ്ങി നിരങ്ങി കയറിയപ്പോള്‍ കണ്ണുടക്കി..എന്റെ അതേ തലമുടി. കണ്ണുകള്‍.. പക്ഷേ വിരിഞ്ഞ വളരെ പരന്ന നെറ്റി.. താടിഭാഗം കൂര്‍ത്ത മുഖം. പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ ഒഴുകി അകത്തേക്കുകയറി ഫിറ്റ് ആയി, തിരക്കില്‍. പുറകില്‍ നിന്നു ശ്രദ്ധിച്ചു. ഉയരം അല്പം കുറവ്.

ഒരു നിമിഷം കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ തുടരെ തോണ്ടിയതു കൊണ്ടാണോ എന്നറിയില്ല..പുറകോട്ടു തിരിഞ്ഞു മുഖം.  സുന്ദരി. 35 വയസ്സു കാണും..ഭംഗിയായി സാരിയുടുത്തിരിക്കുന്നു. ഓര്‍ത്തു.. മലയാളിയെന്ന്.പിന്നെ കണ്ടു കയ്യില്‍ ഒരു തമിഴ് വാരിക.  ഓക്കെ. അപ്പോള്‍ തമിഴ് നാട്ടുകാരിയാണു.

ആളുകള്‍ കയറി ഇറങ്ങി. ഉദ്യോഗ് ഭവന്‍. അവര്‍ മുന്നോട്ടു നീങ്ങി. ഇപ്പോള്‍ ഇറങ്ങുമായിരിക്കും. മെട്രോ വാതില്‍ തുറന്നു. അടഞ്ഞു. അവര്‍ ഇറങ്ങിയില്ല.

ആരോഗ്യമുള്ള ശരീരം.  ചുരുണ്ട മുടി.

ലോക് കല്യാണ്‍ മാര്‍ഗ്. മെട്രോ വാതില്‍ തുറന്നു. അവര്‍ ഇറങ്ങി. ഇറങ്ങുന്നതിനു മുമ്പ് തിരിഞ്ഞു നോക്കി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു പുഞ്ചിരി എന്നെ വന്നു തൊട്ടു സല്ലപിച്ചു ഇറങ്ങിപ്പോയി.

ആ പുഞ്ചിരിയോടെ ഞാന്‍ ജോര്‍ ബാഗില്‍ ഇറങ്ങി.

ആ പുഞ്ചിരിയോടെ ഞാന്‍ ഫയലില്‍ ഒപ്പു വയ്ക്കുന്നു. ഇന്നത്തെ ഞാന്‍ ആ പുഞ്ചിരിയാവട്ടെ.