Friday, July 29, 2011

കഞ്ഞിയിസ്ക്കൂൾ



പുതിയൊരു മൊബൈൽ മോഡലിനു
കരഞ്ഞുറങ്ങുന്നു,
മിനുസമുള്ള തലയിണയിൽ-
എന്റെ മകൻ

തൊണ്ടയിൽ കുരുങ്ങിയ
ഒരു വറ്റ്
കണ്ണുതുറിച്ചെന്റെ
നെഞ്ചിനോടു കേഴുകയാണ്.

ഒരു നേരത്തെ കഞ്ഞി..
ഒരു നേരത്തെ കഞ്ഞി..

വരണ്ടുണങ്ങി,
ആത്മാവു പറന്നു പോകുന്ന
കുഞ്ഞുമുഖങ്ങൾ
ടിവി അവതാരകന്റെ മുഖം
കൌതുകമില്ലാതെ
പരതുന്നു..

അവരെ കയറ്റാത്ത സ്കൂളാണത്രെ,
ഒരു നേരത്തെ കഞ്ഞിയിസ്ക്കൂൾ-

പൌഡറിട്ടു മുടിചീകാതെ,
നെറുകയിൽ ഉമ്മയുടെ സാന്ത്വനമറിയാതെ,
കാത്തിരിക്കുന്നത്,
കേൾക്കാത്ത സ്കൂൾജീപ്പിന്റെ മൂളലാണ്..

ഉച്ച, കിളുന്തു വയറിനെ
ഞൊറിപിടിപ്പിച്ച്,
ഊരിപ്പോകുന്ന നിക്കറിനെ
പുച്ഛിച്ചിട്ടും
കഞ്ഞി ജീപ്പു വന്നില്ല..

കഞ്ഞിയിസ്ക്കൂളിൽ അവരെയിനി വേണ്ടത്രെ.
അവിടെ തലയെണ്ണൽ കഴിഞ്ഞത്രെ.



Thursday, July 7, 2011

സർദാർജിപ്പയ്യനും കുറെ മലയാളിജന്മങ്ങളും…


മകളുടെ മലയാളി സുഹൃത്തിനോടു സർദാർജിപ്പയ്യനു പ്രണയം!  ഇപ്പോൾ തുടങ്ങിയതൊന്നുമല്ല.  ആറാം ക്ലാസ്സു മുതലേ അവൻ പിന്നാലെ.  അവൾ ‘ഫ ഫ’ എന്നാട്ടിക്കൊണ്ടു മുന്നാലെ.. സൈക്കിൾ ചവിട്ടാറായ കാലം മുതൽ സൈക്കിളിൽ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും അവളുടെ വീടിരിക്കുന്ന കോളനിയിൽ കറങ്ങിക്കൊണ്ടിരിക്കും മജ്നു. അവളുടെ ചേച്ചി പലതവണ വിരട്ടിവിട്ടിട്ടുണ്ട്. ഏശിയിട്ടില്ല.

12 വരെ മിക്കവാറും എല്ലാ വർഷങ്ങളിലും ഒരുമിച്ചു പഠിച്ചു. എട്ടിൽ പഠിക്കുമ്പോൾ അവളെത്തന്നെ നോക്കിയിരിക്കുന്നു എന്ന കുറ്റത്തിനു ടീച്ചർ ക്ലാസ്സിൽ നിന്നു പുറത്താക്കി. അപ്പോൾ കക്ഷി സൌകര്യമായി ജനലിലൂടെ അവളെ നോക്കിനിന്നു.  ടീച്ചർ ചെവിക്കു പിടിച്ചു പ്രിൻസിപ്പാളിന്റടുത്തു ഹാജരാക്കി. പ്രിൻസിപ്പാളിനോടു ‘മേം ഉസ്സേ പ്യാർ കർതാ ഹൂം.’ എന്നു ധീരതയോടെ പറഞ്ഞു അടിയും വാങ്ങി. അതുകൊണ്ടു ഒമ്പതിൽ വേറെ വേറെ ക്ലാസ്സിൽ ഇരിക്കേണ്ടി വന്നു.  പത്തു കഴിഞ്ഞപ്പോൾ അവളെടുത്ത ഗ്രൂപ്പു കിട്ടാൻ, പ്രിൻസിപ്പാളിനെ പലതവണ ദണ്ഡനമസ്കാരം ചെയ്ത് കിട്ടിയ കോമേഴ്സ് ഗ്രൂപ്പു മാറി സയൻസ് ഗ്രൂപ്പിൽ വന്നു.  എന്നിട്ടും കൂട്ടുകാരി കനിഞ്ഞില്ല!

പന്ത്രണ്ടാം ക്ലാസ്സിൽ അവസാന മാസം അവന്റെ ഹൃദയം തകർന്നു തൂങ്ങാൻ തുടങ്ങി. ആറു വർഷത്തെ കൌമാര പ്രയത്നം തീർത്തും വെള്ളത്തിലാണെന്ന അറിവ് അവനെ തളർത്തി. അടുക്കാൻ ശ്രമിക്കുന്തോറും കൂട്ടുകാരിക്കു ഉശിരു കയറി വെറുപ്പിനും ആട്ടലിനും ശക്തികൂടി.  അവൾ വേറെ ആരെയോ വായിൽ നോക്കുന്നു എന്ന സംശയം കൂടെയായപ്പോൾ സർദാർജിപ്പയ്യനു കെട്ടിളകാൻ തുടങ്ങി..

എന്തായാലും ഇതെല്ലാമറിയുന്ന മകൾക്കും അവളുടെ മറ്റൊരു മലയാളി കൂട്ടുകാരിക്കും സർദാർജീസിനോടു അതിയായ സഹതാപം തോന്നി. അവർ ആശ്വസിപ്പിച്ചു. പയ്യൻസ് അവരുടെ മുമ്പിൽ പൊട്ടിക്കരഞ്ഞു. തകർന്നു തരിപ്പണമായി കരഞ്ഞു എന്നാണു മകളുടെ റിപ്പോർട്ട്. മകളുടെ ആശ്വസിപ്പിക്കൽ കൂട്ടുകാരി, “നിന്റെ ഈ പ്രകടനം അവളുടെ അടുത്തു നടത്തിയാൽ ചിലപ്പോൾ നിന്റെ അരി വേവും“ എന്നു പറഞ്ഞു കളിയാക്കിയപ്പോൾ അവൻ ഏങ്ങലടിച്ചു പോയി എന്നാണു മകളുടെ കദനകഥാപാരായണം.

എന്തായാലും മകൾക്കു പാവം തോന്നി. അവൾ എസ് എം എസ് അയയ്ക്കുകയും തുടർച്ചയായി സംസാരിക്കുകയും ഒക്കെ ചെയ്ത് സർദാർജീസിനെ ആശ്വസിപ്പിച്ചു. സർദാർജി ആശ്വാസം സ്വീകരിച്ച് ക്രമേണ അവസാനപരീക്ഷയടുത്തപ്പോഴേക്കും ഉന്മേഷവാനാവുകയും പരീക്ഷ നന്നായി എഴുതുകയും ചെയ്തു. മകൾ അതു വളരെ വലിയ ക്രെഡിറ്റായി എടുത്തു.  “അവൻ തോറ്റുപോയേനെ അമ്മാ.- ഞാനില്ലായിരുന്നെങ്കിൽ..” എന്നൊക്കെയുള്ള ഡയലോഗുകൾ വന്നു തുടങ്ങി. ഞാനതു കേട്ടു തലകുലുക്കുകയും ചെയ്തു.

ക്രമേണ സർദാർജീസിനു മകളോടു കമ്പമായിത്തുടങ്ങി അവന്റെ ഒരു മെസ്സേജ് മകൾ കാണിച്ചു.  “നീയില്ലാതെ ഞാനില്ലൈ..” എന്ന മട്ടിലുള്ള ഒരു മെസ്സേജ്.  “ഇവനു പിന്നേയും പ്രാന്തായീന്നാ തോന്നണത് അമ്മാ..” എന്നും പറഞ്ഞു അവൾ ഫോൺ മേശപ്പുറത്തിട്ടു പോയി. ഞാൻ മിണ്ടാതെ ഫോണെടുത്ത് “നീ പോടാ ചെക്കാ” എന്നു മംഗ്ലീഷിലടിച്ച്, അയച്ച മെസ്സേജ് ഡിലിറ്റ് ചെയ്തു വച്ചു.

ശേഷം കേട്ടത്- അവനതു ഏതോ മലയാളിപ്പയ്യനെ കാണിച്ചു. അവൻ ഞാനെഴുതിയതിന്റെ അർത്ഥം  “ഐ ലൌ യു” എന്നു വരുന്ന മലയാളമാണെന്നു ഇവനോടു പറഞ്ഞു കൊടുത്തു എന്നാണ്.

അതുകേട്ടു ആവേശം മൂത്ത് സടകുടഞ്ഞെണീറ്റ സർദാർജീസ് തുരുതുരാ ലൌ മെസ്സേജസ് അയയ്ക്കാൻ തുടങ്ങി.  അതുകണ്ട് മകൾ കലികയറി “പോയി അടുത്തുള്ള കുളത്തിൽ മുങ്ങിച്ചാവാൻ”  മറുവടിയും കൊടുത്തു.

അങ്ങനെ അവർ അടിച്ചു പിരിഞ്ഞു.

പക്ഷേ അവൾ പിന്നീട് അവനോടു വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഞാനയച്ച മെസ്സേജ് കക്ഷി പൊന്നു പോലെ സൂക്ഷിച്ചു വച്ചിരുന്നു!. ശേഷം അവൾ എന്നോടു തുള്ളി..”ഞാനാ പൊട്ടനെ പറഞ്ഞു മനസ്സിലാക്കുമായിരുന്നു. അമ്മയെന്തിനാ ഇടയിലൂടെ കയ്യിട്ടവന്റെ കഴുത്തിൽ പിടിച്ചു ഞെക്കിയത്? .”  എന്നെല്ലാം പറഞ്ഞവൾ ഫോണിലെ മെസ്സേജ് ബോക്സിനു പാസ്സ് വേഡും ഇട്ടു.  “..അമ്മയാണു ആ പണി ചെയ്തതെന്നു ഞാനാ കിഴങ്ങനോടു പറഞ്ഞില്ല!“. എന്നവൾ പല്ലുകടിച്ചു പിടിച്ചു പറഞ്ഞു.  ഞാൻ അവളെ നന്ദിയോടെ നോക്കി.

.“ഞാനാ അയച്ചതെന്നാ അവൻ വിചാരിച്ചിരിക്കുന്നത്. എന്തായാലും കാര്യം മനസ്സിലായപ്പോൾ കുറെ ചിരിച്ചു അവൻ. ചെക്കൻ നോർമ്മലായീന്നാ തോന്നണേ..“

സർദാർജിപ്പയ്യൻസ് രോഗവിമുക്തനായതിൽ എനിക്കു സന്തോഷമുണ്ട്.

പക്ഷേ, വരുന്ന മെസ്സേജുകൾ വായിക്കാനോ ‘വേണ്ടവിധം‘ പ്രതികരിക്കാനോ നിവൃത്തിയില്ലാതെ ഞാനിപ്പോൾ വിഴുങ്ങസ്യ എന്നിരിപ്പാണ്