Thursday, April 16, 2020

ദേശത്തിന്റെ മൂന്നു തലകളുള്ള മരണം

മരണം
മൂന്നു തലകളാൽ
ദേശത്തെ നോക്കുന്നു.

ഒരു തലയിലെ കണ്ണുകൾ
രൗദ്രം രൂക്ഷം ഭീകര ഭയാനകം
ബാൽക്കണിയിൽ
പാട്ട കൊട്ടിയ എന്റെ നേരെ
ബാൽക്കണിക്കും, അതുക്കും മേൽ
കരേറിയോരെ,
പട്ടുമെത്ത, പട്ടുസോഫ, പട്ടുകക്കൂസ്
എന്നിവകളിലേക്ക്
ചൂളിപ്പിടിച്ചടുപ്പിച്ചിരിക്കുന്നു.

ദീപ്തം, മോചനം നിറച്ച
മറുതലക്കണ്ണുകൾ
കുനിഞ്ഞിരിക്കുന്നു.

അരിച്ചും വെടിച്ചും നീങ്ങുന്ന
പാട്ട കൊട്ടേണ്ടാത്തോരുടെ
തേഞ്ഞ കാലടികളിലേക്ക്

തൊട്ടു തൊടി കാലിപ്പാത്രങ്ങൾ
നാഴിയുരി ആട്ട ചുമക്കുന്ന,
ഊർന്നു പോകുന്ന സോദരനെ
ഒക്കത്തുറപ്പിച്ച്‌,
തേങ്ങിപ്പോകുന്ന കാലടികളിലേക്ക്

പണിത മാളികകളുടെയെല്ലാം
ഓരം പറ്റി മണ്ടുന്ന പുറം കൂനുകളിലേക്ക്

വീട്ടിലെ പട്ടികളെ കൂസാതെ
കടന്നു വന്നടിച്ചു തുടച്ചു പോകുന്നോരുടെ
നെഞ്ചുകളിലേക്ക്

ഇരുതലകൾ ചായുന്നു.

അതിൽ പാട്ടകൊട്ടിത്തലയെ
അവർ തൊഴിച്ചു മാറ്റുന്നു.

തൃക്കണ്ണുള്ള മൂന്നാംതലയെ,
ഒട്ടിയ വയറാൽ
തുറു കണ്ണാലുഴിഞ്ഞു,
ആദിയിൽ നിന്നു അനന്തതയിലേക്ക്
പ്രയാണം.

നിലയ്ക്കുമെന്നുറപ്പില്ലാത്ത
ഇന്നിന്റെ പ്രയാണം.