ഹൃദയത്തിൽ കനത്ത
റബ്ബർത്തുടലും കൊളുത്തി
ഞാൻ ഓടിയകലുകയാണ്
നിന്നിൽ നിന്ന്..
നീ സമൃദ്ധമായി
അഴച്ചഴച്ചു തരുന്ന
റബ്ബർത്തുടലും
ഹൃദയത്തിൽ കൊളുത്തി,
നിന്നിൽ നിന്നും ഞാൻ
ഓടുകയാണ്.
വലിവു തീർന്നു
ഞാൻ
താങ്ങാവുന്നതിലും
ശക്തിയോടെ
പുറകോട്ടലച്ചു
നിന്നിൽ വന്നു വീഴുമ്പോൾ
എനിക്കും നിനക്കും
പരിക്ക് ഒരുപോലെ.
എന്നിട്ടോ?
വീണ്ടും എണീക്കുന്നതു
കണിക്കൊന്നയും കയ്യിലേന്തി.
കണ്ണിലും ചുണ്ടിലും
ഉള്ളിലും ഉടലിലും
പൂത്തകണിക്കൊന്നയുടെ
തിളങ്ങുന്ന
മഞ്ഞയുമായി
വീണ്ടുമുണരുന്നു ഞാൻ.
(മലയാള നാട് പ്രസിദ്ധീകരിച്ച കവിത)