Monday, December 17, 2012

ഭൂമി ധ്യാനിക്കപ്പെടുകയാണു



ഇരു കൈകളാല്‍ കാതുപൊത്തി
കണ്ണുകളടച്ച്
പാതിരാവിന്റെ നിശ്ശബ്ദതകളില്‍
ഭൂമി ധ്യാനിക്കപ്പെടുകയാണു

തകര്‍ന്നുടഞ്ഞ കൊളാഷുകളുടെ
കാല്‍നടകളില്‍
കറുത്ത ചില്ലുമുറികളില്‍
തിരുമനഃപ്രതിഷ്ഠ

അകത്തുകൊല്ലപ്പെടുന്ന പന്നിയുടെ കരച്ചില്‍
കാഴ്ചകൂടാതെ, അറുംകൊല
പുറത്തുവിളിച്ചറിയിക്കുന്നതുപോലെ
മരണത്തിന്റെ കുഴല്‍ വിളികള്‍
അകത്തളങ്ങളില്‍ നിന്നു പുറത്തേക്ക്
ധ്യാനിക്കപ്പെടുകയാണു

ഭയന്നു വട്ടച്ച കണ്ണുകളുള്ള
പെണ്‍കുഞ്ഞുങ്ങള്‍
ഇരുട്ടേ, നീയെന്ന കണ്ണാടിയില്‍
മുഖം നോക്കുന്നത്-

കറുത്ത കരിന്തുടകളില്‍,
ഒലിച്ചിറങ്ങിയ കീറല്‍ വടുക്കളുമായി
തകര്‍ന്ന ബിംബം
അജന്തക്കരികില്‍,
ഇന്നിന്റെ ശില്പം

ചുട്ടെടുത്ത കുഞ്ഞുടലുകള്‍
പല്ലില്‍ കോര്‍ത്ത
ഭൂപടങ്ങള്‍,
മുഖചിത്രങ്ങളോടെ
റെഡ് ലൈറ്റുകളില്‍
വന്യമായി സര്‍ക്കസു കളിച്ച്
ഭയം മാത്രം മുട്ടയിടുന്ന
വികൃതജീവിയാക്കി
ജീവനെ തുടലിലിടുന്നു

അര്‍ബുദത്തിന്റെ കരളല്‍
അയലങ്ങളിലെ വാവല്‍ച്ചിറകടികളില്‍
ഊറിച്ചിരിക്കുന്ന ധ്വനികള്‍
തൂങ്ങിയാടുന്ന കൂട്ടമണികളില്‍
തകര്‍ത്തു കൊട്ടുന്ന തിരുമണ്ഡലങ്ങളില്‍
ഭൂമി-
ധ്യാനിക്കപ്പെടുകയാണു..