Saturday, September 25, 2010

അഴുകിയ ജന്മങ്ങൾ

..

തിക്കും തിരക്കിലായ് മുന്നോട്ടു നീങ്ങുന്നു
പ്രായമുള്ളമ്മയും കൂട്ടത്തിൽ മക്കളും
എതിരെ വരുന്നവൻ കയ്യൊന്നു നീട്ടുന്നു
അമ്മയ്ക്കകംതുട നീറിപ്പുകയുന്നു…


പ്രാകിത്തെറിക്കാൻ നെറുന്തലക്കായമ്മ
അമ്മ പെങ്ങന്മാരെ ജാമ്യം പറയുന്നു
പെണ്മക്കൾക്കായൊന്നു താക്കീതു നൽകുന്നു
നോക്കിനടക്കണം മുട്ടാളർക്കാടിതിൽ…


കുഞ്ഞുപെണ്മക്കളോ മിണ്ടില്ലൊരിക്കലും
പേടിയും നാണവും മാനാഭിമാനവും
നീറ്റലും നാവേറും നാളേക്കു കിഴികെട്ടും
വൈകല്ല്യമാനസം ഭാവിയ്ക്കു കോമരം


എഴുപതു കഴിഞ്ഞോരമ്മയ്ക്കും കിട്ടുന്നു
ചന്തിയിൽ നുള്ളും, ഞെട്ടലിൻ ബാക്കിയും
കാതിൽ തെറിയുടെ അഴുകിയ നാക്കും
വയസ്സൊത്ത നെഞ്ചിനു തീരാഭാരവും


ശ്രീപദ്മനാഭന്റെ തിരുനടയെങ്കിലും
ആസ്പത്രി ഐസിയുമുമ്പിലാണെങ്കിലും
വായുവിൽ പൊങ്ങും വിമാനത്തിലായാലും
പെൺദേഹമാരോ വലിച്ചിട്ട ചെണ്ട…


ദാനമായെന്തിനു നൽകുന്നു ദൈവമേ
നാക്കും, നല്ലതു വാണിടാൻ വേണ്ടി
കുരുപ്പിച്ചെടുക്കുമീ കൈകളുമിന്നീ
മരപ്പട്ടി മാക്കാച്ചിക്കൂട്ടങ്ങൾക്ക്…??


...

Sunday, September 12, 2010

പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ

........................

തെരുവിൽ
പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ പെറുക്കും
പെൺകുട്ടി.
കണ്ടാൽ-
കുറേയധികം വളർന്നോരു പൈതൽ.
അവൾ
റോഡരുകിൽ പ്രസവിച്ചുവത്രെ.

പാട്ട പ്ലാസ്റ്റിക് പാത്രങ്ങളുടെ-
ഈറ്റുപുരയിലെ നിലവിളി
കാലിൽചുറ്റിയ ഒരു നേഴ്സ്-
തിരിഞ്ഞു നിന്നു
പൊക്കിൾക്കൊടി മുറിച്ചുവത്രെ.
കൊടിച്ചിപ്പട്ടികൾ
മൂക്കത്തു വിരൽ വച്ചു കാവൽ നിന്നു പോലും.

ആരോ-
പോലീസിനെ വിളിച്ചു.
പതിമൂന്നു വയസ്സവൾക്കെന്നു ചൊല്ലിയത്രെ.
അച്ഛൻ മാത്രമേ ഉള്ളൂ എന്നും.

ലൈവു കാണിക്കാൻ
മീഡിയക്കാർ എത്തും മുമ്പേ
തന്റെ ചുന്നിയിൽ പൊതിഞ്ഞ പൊടിക്കുഞ്ഞുമായി
ഇഴഞ്ഞുകയറിയ
അവളേയും കൊണ്ട്
പോലീസുവണ്ടി,
സർക്കാരാശുപത്രി തേടിപ്പോയത്രെ.

.......................

Monday, September 6, 2010

കൊഴിയുന്ന ബന്ധങ്ങൾ

.....................................

പാതിയായി നീയന്നു കേട്ട

വലിയ കഥയാണു ഞാൻ

മുഴുവൻ കേൾക്കാൻ നീ നിന്നില്ലല്ലോ

എന്നെന്റെ മനസ്സു ശപിക്കുന്നു.



എന്റെ കൈ രണ്ടും കെട്ടിവച്ചു നീ

ധൃതിയിൽ എടുത്തു പെരുമാറിയ

പളുങ്കുപാത്രങ്ങൾ

ഒന്നൊന്നായി തകർന്നു.



എന്റെ ബന്ധനവും നിന്റെയീ പിടച്ചിലും

എന്തിനായിരുന്നു?

ഇന്നീ തകർന്ന പാത്രങ്ങളിൽ

കണ്ണുനീരിന്റെ ഉപ്പു ഉറകൂടിയിരിക്കുന്നു.



ഉത്സവങ്ങളുടെ കൊടികൾ

ഞാൻ വലിച്ചു താഴ്ത്തുകയാണ്

മരുഭൂമികളിൽ പുഞ്ചിരിക്കാൻ

നമ്മളെന്നേ പഠിച്ചതാണ്..
.

Thursday, September 2, 2010

വേശ്യ

.
നീ‍-
നീയാണു കൊതുക്!
ഞാൻ-
പതിത
വേശ്യ
നിന്റെ കണ്ണിലെ ഓടപ്പുഴു.


ഞാനോ-
വിഷവിത്തെറിയുന്നവൾ?


ഞാൻ നിന്റെ മാളത്തിൽ വന്നില്ല.
നീ കെട്ടിയ മഞ്ഞൾച്ചരടിനോ
വീ‍ട്ടിലെ പൂ‍വുകൾക്കോ
പുഴുക്കുത്തു നൽകിയില്ല.


നീ-
നീയാണു കൊതുക്!
നിന്നെയാണു
മരുന്നടിച്ചുകൊല്ലേണ്ടത്!


ഞാൻ-
എട്ടു വയസ്സിൽ നശിപ്പിക്കപ്പെട്ടവൾ.
ലോകം കാർപ്പിച്ചു തുപ്പി
തെരുവിലെറിഞ്ഞവൾ.


ഒരു കയ്യിൽ പാവക്കുട്ടിയുമായി
കിടയ്ക്കയിൽ
പകച്ച്,
വേദനിച്ചു കിടന്നവൾ.
ചിറകറ്റുവീണ മാലാഖ.
ചവിട്ടിയരയ്ക്കാൻ,
വാലാട്ടുന്ന സമൂഹത്തിനു
നടുകുനിയ്ക്കുന്നവൾ.


ഞാനോ-
മനുഷ്യകുലധ്വംസിനി?


കൊട്ടാരത്തിൽ വാഴുന്ന
നിന്റെ രക്തം
എന്റെ കുഞ്ഞ്
തന്തയില്ല്ലാത്തവൾ
വേശ്യയുടെ മകൾ
തെരുവിന്റെ ആട്ടു വാങ്ങുന്നു.


അവളെ ഞാൻ പൊത്തിപ്പിടിക്കുകയാണ്.
നിന്നിൽ നിന്ന്...
കൊതുകുകൾ ആർക്കുകയാണ്...
കൂ‍ടാത്ത മുറിവുകളിൽ ആർത്തിരമ്പുകയാണ്...
.