Thursday, April 16, 2020

ദേശത്തിന്റെ മൂന്നു തലകളുള്ള മരണം

മരണം
മൂന്നു തലകളാൽ
ദേശത്തെ നോക്കുന്നു.

ഒരു തലയിലെ കണ്ണുകൾ
രൗദ്രം രൂക്ഷം ഭീകര ഭയാനകം
ബാൽക്കണിയിൽ
പാട്ട കൊട്ടിയ എന്റെ നേരെ
ബാൽക്കണിക്കും, അതുക്കും മേൽ
കരേറിയോരെ,
പട്ടുമെത്ത, പട്ടുസോഫ, പട്ടുകക്കൂസ്
എന്നിവകളിലേക്ക്
ചൂളിപ്പിടിച്ചടുപ്പിച്ചിരിക്കുന്നു.

ദീപ്തം, മോചനം നിറച്ച
മറുതലക്കണ്ണുകൾ
കുനിഞ്ഞിരിക്കുന്നു.

അരിച്ചും വെടിച്ചും നീങ്ങുന്ന
പാട്ട കൊട്ടേണ്ടാത്തോരുടെ
തേഞ്ഞ കാലടികളിലേക്ക്

തൊട്ടു തൊടി കാലിപ്പാത്രങ്ങൾ
നാഴിയുരി ആട്ട ചുമക്കുന്ന,
ഊർന്നു പോകുന്ന സോദരനെ
ഒക്കത്തുറപ്പിച്ച്‌,
തേങ്ങിപ്പോകുന്ന കാലടികളിലേക്ക്

പണിത മാളികകളുടെയെല്ലാം
ഓരം പറ്റി മണ്ടുന്ന പുറം കൂനുകളിലേക്ക്

വീട്ടിലെ പട്ടികളെ കൂസാതെ
കടന്നു വന്നടിച്ചു തുടച്ചു പോകുന്നോരുടെ
നെഞ്ചുകളിലേക്ക്

ഇരുതലകൾ ചായുന്നു.

അതിൽ പാട്ടകൊട്ടിത്തലയെ
അവർ തൊഴിച്ചു മാറ്റുന്നു.

തൃക്കണ്ണുള്ള മൂന്നാംതലയെ,
ഒട്ടിയ വയറാൽ
തുറു കണ്ണാലുഴിഞ്ഞു,
ആദിയിൽ നിന്നു അനന്തതയിലേക്ക്
പ്രയാണം.

നിലയ്ക്കുമെന്നുറപ്പില്ലാത്ത
ഇന്നിന്റെ പ്രയാണം. 

Thursday, January 16, 2020

ചൂളകളുടെ വേവ്


ദൈവത്തിന്റെ ആലയിൽ ചൂളകൾ അനവധി
ഒരുമിച്ചു വേവുന്നുണ്ട്

പാകം നോക്കാൻ
ഉടയോനിടക്ക്
ചിലതൊക്കെ തുറന്നു നോക്കും
ചിലതു തൊട്ടു നോക്കും

ആ തൊടലിൽ ഒരു വർഗ്ഗീസ്
വിപ്ലവകാരിയാവും
ഒരു ജോൺസൺ ശില്പിയും

പാകമായി ചൂള തുറന്നാൽ
കുറെയെണ്ണം
വാരിയെല്ലുകൾ പൊത്തിപ്പിടിച്ചു
ചാടിയിറങ്ങി ഓടിക്കളയും

ഊരിയെടുക്കപെടാത്ത
വാരിയെല്ലുകൾ കുത്തിക്കയറി
ജീവിതാബദ്ധങ്ങളുടെ
ഘോഷയാത്രയാണു പിന്നെ

വേവു തികയാതെ ചാടിയതും
ഇറക്കി വിട്ടതും
ഒടിഞ്ഞും പൊടിഞ്ഞും തീരുന്നുണ്ട്.
അതൊക്കെ തട്ടിക്കൂട്ടി
വീണ്ടും മൂശയിലിടുന്നുണ്ട്
ഉടയോൻ

വേവു തികഞ്ഞും
ദൈവം തൊട്ടും
ഭൂമിയിലിറങ്ങിയ അപ്പാവികൾക്ക്
ദൈവം തന്നെ പോക്കറ്റിലിട്ടു കൊടുത്ത
ചില കിരീടങ്ങൾ
ഭാരം നിറച്ചു
പാതാളത്തിലേക്കു വലിക്കുന്നുണ്ട്

പൊങ്ങി വന്നാൽ
ഇവിടെയൊന്നും നിൽക്കില്ല
എണ്ണാം ഒന്ന് രണ്ട് മൂന്ന് ..
ആകാശ വിരിയിൽ, മേൽപാവിൽ
വീണ്ടുമൊരു വാർപ്പിലേക്കവരെ
ദൈവത്തിനും കിട്ടില്ല

വേവു മൂത്തു ഉറച്ചു പോയ
ചില കരിക്കട്ടികളുണ്ട്.
അസാധ്യമാണ്...
എങ്കിലും -
ആരെങ്കിലും കടഞ്ഞെടുത്താൽ
ഉരുക്കിന്റെ ശില്പമാവും .
അല്ലെങ്കിൽ ആർക്കെങ്കിലും മേടാൻ
വെറും ചുറ്റികകളും .

അങ്ങനെ..
സർക്കാരിന്റെ കാശു മുഴുവൻ ഇപ്പോൾ
ഗുഡ് ഗവേര്ണൻസിനു പോകുന്നതു
ചൂളയിലെ വേവിന്റെ പാകത്തിനാണ് .

Thursday, March 8, 2018

ഓര്‍ക്കാപ്പുറത്തെ അജ്ഞാത സൗഹൃദങ്ങള്‍

രാജീവ് ചൗക്ക് മെട്രോയില്‍ നിന്നാണു കയറിയത്. മെട്രോയില്‍ കയറുന്നതു പ്രത്യേക വിധത്തിലാണു. പെണ്‍ഗ്വിന്‍ പക്ഷിയെപ്പോലെ നടന്നു കയറണം. പുറകില്‍ നിന്നുള്ള തള്ളും  മുന്‍പിലെ സ്ഥലമില്ലായ്മയും ബാലന്‍സു ചെയ്യുന്നതു ആ നടത്തത്തിലാണു. അങ്ങനെ നിരങ്ങി നിരങ്ങി കയറിയപ്പോള്‍ കണ്ണുടക്കി..എന്റെ അതേ തലമുടി. കണ്ണുകള്‍.. പക്ഷേ വിരിഞ്ഞ വളരെ പരന്ന നെറ്റി.. താടിഭാഗം കൂര്‍ത്ത മുഖം. പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ ഒഴുകി അകത്തേക്കുകയറി ഫിറ്റ് ആയി, തിരക്കില്‍. പുറകില്‍ നിന്നു ശ്രദ്ധിച്ചു. ഉയരം അല്പം കുറവ്.

ഒരു നിമിഷം കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ തുടരെ തോണ്ടിയതു കൊണ്ടാണോ എന്നറിയില്ല..പുറകോട്ടു തിരിഞ്ഞു മുഖം.  സുന്ദരി. 35 വയസ്സു കാണും..ഭംഗിയായി സാരിയുടുത്തിരിക്കുന്നു. ഓര്‍ത്തു.. മലയാളിയെന്ന്.പിന്നെ കണ്ടു കയ്യില്‍ ഒരു തമിഴ് വാരിക.  ഓക്കെ. അപ്പോള്‍ തമിഴ് നാട്ടുകാരിയാണു.

ആളുകള്‍ കയറി ഇറങ്ങി. ഉദ്യോഗ് ഭവന്‍. അവര്‍ മുന്നോട്ടു നീങ്ങി. ഇപ്പോള്‍ ഇറങ്ങുമായിരിക്കും. മെട്രോ വാതില്‍ തുറന്നു. അടഞ്ഞു. അവര്‍ ഇറങ്ങിയില്ല.

ആരോഗ്യമുള്ള ശരീരം.  ചുരുണ്ട മുടി.

ലോക് കല്യാണ്‍ മാര്‍ഗ്. മെട്രോ വാതില്‍ തുറന്നു. അവര്‍ ഇറങ്ങി. ഇറങ്ങുന്നതിനു മുമ്പ് തിരിഞ്ഞു നോക്കി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു പുഞ്ചിരി എന്നെ വന്നു തൊട്ടു സല്ലപിച്ചു ഇറങ്ങിപ്പോയി.

ആ പുഞ്ചിരിയോടെ ഞാന്‍ ജോര്‍ ബാഗില്‍ ഇറങ്ങി.

ആ പുഞ്ചിരിയോടെ ഞാന്‍ ഫയലില്‍ ഒപ്പു വയ്ക്കുന്നു. ഇന്നത്തെ ഞാന്‍ ആ പുഞ്ചിരിയാവട്ടെ.

Thursday, December 22, 2016

സാക്ഷി


ആരും ചിരിക്കുന്നുണ്ടായിരുന്നില്ല..
ഭാഗ്യം.
അമ്മ പറഞ്ഞു-
ബിപിയുണ്ട്..പ്രമേഹമാണു..
രാവിലെ മുതല്‍ വെള്ളം കുടിച്ചിട്ടില്ല
ക്യൂവിലാണു
ഒരാഴ്ചയായി മരുന്നു കഴിച്ചിട്ടില്ല
തല കറങ്ങുന്നു
നിലം തുടച്ചും പാത്രം മോറിയും
ഉണ്ടാക്കിയതാണു
അല്പമെങ്കിലും തിരിച്ചു തരണം..
പൊട്ടിയ തൊണ്ടയിലെ ചിതലരിച്ച വാക്കുകളോട്
കല്ലുമുഖവുമായി പുറം തിരിഞ്ഞിരുന്നവരെ
കാണികളായി ഉള്ളില്‍ നിന്നവരെ,
ഞാന്‍ ശവമടക്കിനു പോകുന്നു..
അമ്മേ നിനക്ക് ഞാന്‍ സാക്ഷി
നിര്‍ബന്ധിത മരണങ്ങള്‍ക്ക്
കാഹളമൂതിയവരേ,
അടയാത്ത കണ്ണുകള്‍
നിങ്ങള്‍ക്ക് സാക്ഷി..


Saturday, April 23, 2016

വീര്‍ത്ത കുമ്പയോടെ, തംബോറടിച്ചു പാടുക നാം

ആഴത്തിലുള്ള ഗുഹയാണ്‍
ഇറങ്ങിയും കഷ്ടപ്പെട്ടു കയറിയും മടുത്തു മടുത്ത്
അവസാനം ഇറങ്ങിയപ്പോഴായിരുന്നു
മുകളിലേക്കു കയറിപ്പോകാനൊരു
കയറിന്റെ അറ്റം പിടിച്ചെടുത്തത്,
ഒരു പൊന്നുമോ ള്‍

താഴെ നിന്നു കാണുക
വീര്‍ത്ത കുമ്പയോടെ
തംബോറടിച്ചു പാടുക നാം..
നൂലേണികളിലൂടെ
പറന്നു പോകുന്ന കുഞ്ഞു തുമ്പികളെ നോക്കി,
വീര്‍ത്ത കുമ്പയോടെ
തംബോറടിച്ചു പാടിക്കൊണ്ടേയിരിക്കുക നാം..

Sunday, January 24, 2016

കണ്ണാടി കാണാത്തൊരു കുഞ്ഞു സ്വെറ്റര്‍


എന്തു മിനുസമാ..
ഓമനയാണു
എത്ര വലിയ അലമാരയില്‍
തിളങ്ങി സുഗന്ധിയായിരുന്നു
ഇപ്പോ-
ദാനമായി.
ജുഗ്ഗിയിലെ തണു നിലത്ത്
അടുക്കി വച്ച
കീറഗന്ധം
ബട്ടണ്‍ തെറ്റിച്ചിട്ട
ഒരു കുഞ്ഞു ദേഹത്ത്
കണ്ണാടി കാണാതെ
നിറമറിയാതെ
വിറച്ച് വിറച്ച്..

പുസ്തക പ്രകാശനം



കേരള സാഹിത്യ അക്കാദമി ഹാള്‍, തൃശ്ശൂര്‍.
മെയ് 3, 2015

Monday, September 9, 2013

പട്ടി

ഏതോ ഒരു പട്ടി
വിശന്നിട്ടായിരിക്കും..
മനുഷ്യനേപ്പോലെ
കട്ടു തിന്നു.

ഫ്ലാറ്റുകള്‍ക്കു പുറത്തു വച്ചിരുന്ന
അവശിഷ്ടങ്ങള്‍ നിറച്ച കുട്ടകള്‍
ആക്രാന്തത്തില്‍
ചിതറിയിരുന്നു.

അവക്കിടയില്‍ കാലുകള്‍ കവച്ചു നിന്നു
എന്നെ നോക്കുമ്പോള്‍ ,
പട്ടിയുടെ മുരളലോ ക്രൗര്യമോ
ആയിരുന്നില്ല  

മണ്ണിന്റെ നിറമുള്ള മുഖത്ത്
കറുത്ത കണ്ണുകളും മീശയും വീണ്
അരുതാത്തതെങ്കിലും അനിവാര്യചെയ്തിയുടെ  
കീഴാള കരിയെഴുത്തായിരുന്നു.

താഴ്ചയിലെ വികിരണങ്ങളില്‍
മുഖം ചേര്‍ത്ത്
പടി കയറുമ്പോള്‍ പുറകില്‍
അവന്റെ ഒരു മുരളലിനു  
ചെവികള്‍ താഴേക്കും 
മുഴക്കങ്ങളിലേക്കു ഹൃദയം മുകളിലേക്കും 
പ്രാര്‍ത്ഥനപോലെ
നീണ്ടു വളര്‍ന്നു പോയി.

Sunday, June 9, 2013

വളര്‍ത്തമ്മ


എന്റെ മരണവാര്‍ത്തയറിയുമ്പോള്‍
നീ ഡ്യൂട്ടിയ്ക്കു ഓടുകയായിരിക്കും
വിവരത്തിനു, 'ശരിയാന്റി' എന്നു പറഞ്ഞു
നടത്തത്തിനു വേഗം കൂട്ടും

ഉരുട്ടിത്തന്ന ഉരുളകളും
ഹൃദയം നനച്ചു വളര്‍ത്തിയ
സ്വപ്നങ്ങളും നീ മറികടന്നു പോയി

കണ്ണും കാലും വളര്‍ന്നതറിയാതെ
കൈ പിടിച്ചു നടത്തിയ സ്വപ്നങ്ങളില്‍
നിന്റെ നുണക്കുഴികള്‍ വിരിയുന്നത്
എന്നിലൂടെ എന്നു മോഹിച്ചു

എന്റെ കൈ വിടുവിച്ചു നീ
മുന്നോട്ടു നടന്നപ്പോള്‍
ഞാന്‍ പരിഭ്രമിച്ചു..

ബലമുള്ള കൈകളില്‍ പിടിച്ചു
മുന്നോട്ടു നോക്കി നീ നടന്നു പോയി
തിരിഞ്ഞു നോക്കുമോ എന്നു
ഒരു ജന്മം കണ്ണു കഴച്ചു

ഇപ്പോള്‍ നീ എന്റെ മരണ വാര്‍ത്തയറിഞ്ഞു
നില്‍ക്കാന്‍ സമയമില്ലാതെ
ഓടിക്കൊണ്ടിരിക്കുകയാണു

ഭര്‍ത്താവിനോടും സുഹൃത്തുക്കളോടും
സംസ്കാരച്ചടങ്ങിനു
എത്തിപ്പെടേണ്ടതിനേപ്പറ്റി
പിന്നീടു ചര്‍ച്ച ചെയ്യുമായിരിക്കും..


Sunday, April 28, 2013

പുത്രവിയോഗം



ഇരുട്ടാണു
പമ്പരം പോലെ തിരുനെറ്റിയില്‍ കുത്തി
തിരിയുന്ന ഇരുട്ട്

ഉള്ളിലെ ലാവയില്‍ മുക്കി
ഉണക്കാന്‍ തുവരയിട്ട
ജീവിതത്തില്‍ നിന്നു
ഇറ്റുവീഴുന്ന ഇരുട്ട്

ജീവിതം കടഞ്ഞു പൊന്തിവന്ന കാളകൂടം
എനിക്കും നിനക്കും 
വിധി പകുത്തത്

കണ്ണില്‍ കനലുരുകുന്നു
ഇതു താണ്ഡവമാണു
മരണ താണ്ഡവം

Monday, March 11, 2013


അമ്മയുടെ പിഴ

മകളെ-
കഴിയുമെങ്കിൽ
എനിക്കൊരു ജന്മം കൂടെ
തരിക നീ.

എന്റെ പിഴകളെണ്ണി
നിന്നെ കാത്തുരക്ഷിക്കാൻ
നീയെനിക്കു 
വരം തരിക.

അമ്മ പൊത്തിപ്പിടിച്ചില്ല
നിന്നെ-
കാത്തുസൂക്ഷിച്ചില്ല നിന്നെ
അമ്മയുടെ പിഴ

ലോകത്തിന്റെ കറുപ്പ്
നിന്നിൽ പതിച്ചതും
നീ കരുവാളിച്ചതും
നിന്നിൽ പുകഞ്ഞ
ഭീതിയുടെ തിരി
കത്തിക്കയറിയതും
അമ്മയുടെ പിഴ

കാത്തിരുന്നു
കാത്തുസൂക്ഷിക്കാൻ
ആവതില്ലാതെ പോയതും
ആറാമിന്ദ്രിയം
കണ്ണടച്ചിരുന്നതും
അമ്മയുടെ പിഴ-

മകളെ,
നീയമ്മയ്ക്കൊരു
ജന്മം കൂടെ
തരിക…

കണ്ണുനീരെണ്ണയിൽ
തെളിയുന്ന
ഈ ജന്മത്തിരിയിൽ
നിന്നെ കാത്തുകൊള്ളാൻ
ഒരവസരം കൂടെ
തരിക നീ

ഉള്ളിൽ കുമിയുന്ന
നൊമ്പരമർപ്പിച്ച്
നിന്റെ പാദങ്ങൾ
ഞാൻ കഴുകാം.

കബളിപ്പിക്കപ്പെടുന്ന
അമ്മത്വം-
പൊറുക്കാത്ത ഈ നോവ്
അസ്തമിക്കാത്ത ഈ നീറൽ
തീരാത്ത ഈ മുറിവ്
നിന്റെ പാദാർപ്പണം
അമ്മയുടെ ജീവന്റെ
പിഴയർപ്പണം..


Monday, December 17, 2012

ഭൂമി ധ്യാനിക്കപ്പെടുകയാണു



ഇരു കൈകളാല്‍ കാതുപൊത്തി
കണ്ണുകളടച്ച്
പാതിരാവിന്റെ നിശ്ശബ്ദതകളില്‍
ഭൂമി ധ്യാനിക്കപ്പെടുകയാണു

തകര്‍ന്നുടഞ്ഞ കൊളാഷുകളുടെ
കാല്‍നടകളില്‍
കറുത്ത ചില്ലുമുറികളില്‍
തിരുമനഃപ്രതിഷ്ഠ

അകത്തുകൊല്ലപ്പെടുന്ന പന്നിയുടെ കരച്ചില്‍
കാഴ്ചകൂടാതെ, അറുംകൊല
പുറത്തുവിളിച്ചറിയിക്കുന്നതുപോലെ
മരണത്തിന്റെ കുഴല്‍ വിളികള്‍
അകത്തളങ്ങളില്‍ നിന്നു പുറത്തേക്ക്
ധ്യാനിക്കപ്പെടുകയാണു

ഭയന്നു വട്ടച്ച കണ്ണുകളുള്ള
പെണ്‍കുഞ്ഞുങ്ങള്‍
ഇരുട്ടേ, നീയെന്ന കണ്ണാടിയില്‍
മുഖം നോക്കുന്നത്-

കറുത്ത കരിന്തുടകളില്‍,
ഒലിച്ചിറങ്ങിയ കീറല്‍ വടുക്കളുമായി
തകര്‍ന്ന ബിംബം
അജന്തക്കരികില്‍,
ഇന്നിന്റെ ശില്പം

ചുട്ടെടുത്ത കുഞ്ഞുടലുകള്‍
പല്ലില്‍ കോര്‍ത്ത
ഭൂപടങ്ങള്‍,
മുഖചിത്രങ്ങളോടെ
റെഡ് ലൈറ്റുകളില്‍
വന്യമായി സര്‍ക്കസു കളിച്ച്
ഭയം മാത്രം മുട്ടയിടുന്ന
വികൃതജീവിയാക്കി
ജീവനെ തുടലിലിടുന്നു

അര്‍ബുദത്തിന്റെ കരളല്‍
അയലങ്ങളിലെ വാവല്‍ച്ചിറകടികളില്‍
ഊറിച്ചിരിക്കുന്ന ധ്വനികള്‍
തൂങ്ങിയാടുന്ന കൂട്ടമണികളില്‍
തകര്‍ത്തു കൊട്ടുന്ന തിരുമണ്ഡലങ്ങളില്‍
ഭൂമി-
ധ്യാനിക്കപ്പെടുകയാണു..


Saturday, November 3, 2012

മക്കള്‍ എന്ന പുഞ്ചിരി




കര്‍മ്മകാണ്ഡത്തിന്റെ നൂലേണിച്ചുറ്റില്‍
വിശ്രമം തേടുന്ന ജീവിതപാതയില്‍
ഷിംലക്കരികിലായ് കുഫ്റിക്കയറ്റം
കുതിരക്കു പാങ്ങുള്ള കേറ്റിറക്കം

കല്ലിലും മണ്ണിലും ഇഴുകിയ പാതകള്‍
മേലോട്ടു താഴോട്ടൊഴുക്കിലൂടെ
മുന്നില്‍ കുതിരപ്പുറത്തു മകള്‍
പിന്നില്‍ കുതിരയും ഞാനും കയറ്റം

ഏതോ മകന്‍ മുന്നിലിറങ്ങിടുന്നു
പിന്നാലെയച്ഛന്‍ കുതിരപ്പുറത്ത്

വല്ലാതെ തിരിയുന്നൂ കുമാരന്‍ കഴുത്ത്
മകള്‍ക്കൊപ്പം ഡിഗ്രിക്കളവു കൂടി
ശാസനാനോട്ടത്തില്‍ അച്ഛന്‍ മുഖം
പിന്നയാള്‍ കണ്ടെന്റെ അമ്മമുഖം

ഒന്നു ശങ്കിച്ചു, തടഞ്ഞു നിന്ന്
എന്നിലെ പുഞ്ചിരി നാളം പകര്‍ന്നു

മക്കള്‍ എന്നൊരാ പുഞ്ചിരിയില്‍
തര്‍ജ്ജമ വേണ്ടാത്ത ലോകഭാഷ
മിണ്ടാതെ മിണ്ടി കടന്നു പോയി
നൈര്‍മ്മല്ല്യകാല്‍ത്താളം കൂടെയേറ്റി


Sunday, September 16, 2012

തീരാതെ ജന്മം



ഇരുണ്ട പുതുപ്രദേശങ്ങളിലൂടെ
ഒറ്റയ്ക്കു തികട്ടുന്ന ആധി
പുറകോട്ടു തള്ളുന്നൊരിടനാഴി

ഭയത്തിന്റെ ചുമരു പറ്റിച്ചേരലുകളില്‍
കണ്ണു തുളയ്ക്കുന്ന വെളിച്ചം
വെളിപ്പെടലുകള്‍

മറവികളില്‍ ആണി കയറുന്ന
പതിഞ്ഞ ശബ്ദം

കൂടെ തിളച്ചു, ആറിയ വെള്ളത്തിന്റെ
തൊട്ടിലാട്ടുന്ന കനിവ്

മുകളിലേക്കു വലിക്കുന്ന മാനക്കണ്ണില്‍
പലമടക്കായി തൂങ്ങിനില്‍ക്കുന്ന
നിലയില്ലാക്കയം

ജീവനില്‍ കയറിയ ആവിയില്‍
കൈപ്പൊതിയിലെ നാഗമുട്ടകള്‍

വഴിയില്‍,
ഒടുക്കം കണ്ട തെയ്യങ്ങളില്‍
പകച്ചൊടുങ്ങിയ തൃക്കണ്ണും

പെയ്തു തീരാതെ ജന്മം


Monday, August 20, 2012

തൊട്ടിമൂപ്പൻ



കുനിഞ്ഞും ചട്ടിയും
നെഞ്ചു തിരുമ്മിയും
രോമമില്ലാ താടിയുഴിഞ്ഞും
ആണികുത്തും കാലിനാൽ
ഏന്തിയും വലിഞ്ഞും
കറുപ്പരച്ചു തേച്ച തടിയിൽ,
കറുത്ത മുഖത്ത്
കുഴിയിലാണ്ട കണ്ണുകൾ
പകച്ച നോട്ടം
ചിമ്മി നോക്കിയും
പിച്ചത്തൊട്ടിയിൽ
അന്നന്നത്തെ അരിയുടെ
ഭാരവുമായി,
തൊട്ടിമൂപ്പൻ

തെണ്ടിത്തെണ്ടി,
ജീവിതത്തൊട്ടി നിറഞ്ഞന്ന്
കയ്യിലേല്പിച്ച
നൂറ്റിപ്പത്തുറുപ്പിക
മൂപ്പനെനിക്കു നീക്കിവച്ച
സൂക്ഷിപ്പുകടം

പിന്നെയെന്നോ,
വഴിയരുകിൽ
ഈച്ചയാർത്ത വായുമായി
മലച്ചു കിടന്ന തൊട്ടിമൂപ്പനു
നൂറ്റിപ്പത്തുറുപ്പികയുടെ
വായ്ക്കരി
എന്റെ മനസ്സിൽ,
അന്നും ഇന്നും എന്നും
------
സന്തോഷങ്ങള്‍

2.
http://keralakaumudi.com/weekly/index.php/___________________________July-11-2012/july11_23.jpg?action=big&size=original


Sunday, July 29, 2012

അച്ഛനമ്മമാർ



അച്ഛനമ്മമാർ-
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പൊഴിയുമ്പോൾ‍
കാണുന്നു
മുഖാമുഖം
സ്വാഗതം ചൊല്ലിയോ, ചൊല്ലാതെയോ
കാത്തിരിപ്പായി പിന്നെ...

Sunday, June 17, 2012

രസതന്ത്ര കീര്‍ത്തനം





തലേന്നത്തെ പേറിന്റെ,
നോവൊതുങ്ങാ വയറുമായ്,
ഞാന്‍ ചുമക്കുന്ന ചുടുകട്ടകള്‍
വൈകീട്ടന്നമായ് വയറൊതുക്കീടണം
എന്നിട്ടു, ഞാനമ്മയായ് മുലയുമൂട്ടീടണം

തടഞ്ഞാലും നില്‍ക്കാതൊലിച്ചിറങ്ങും
ഒതുങ്ങാ ഗര്‍ഭപാത്രത്തുള്ളികള്‍
വേക്കുന്ന കാല്‍കളില്‍ പാഞ്ഞിറങ്ങി,
അന്നമായ്, മുലകളില്‍ പാലായി നിറയും
രസതന്ത്രമാണെന്റെയീ ദേശതന്ത്രം


Monday, April 16, 2012

കള്ളി


പാല്‍

അവളൊരു കള്ളിയാണ്
എത്ര നോക്കി നിന്നാലും
അനങ്ങില്ല.

നോട്ടമൊന്നു തെറ്റിയാല്‍മതി
പറ്റിച്ചേ എന്നൊരാര്‍പ്പോടെ,
അവളങ്ങു ചാടിപ്പോകും!



എന്റെ കണ്ണട

ചിലപ്പോള്‍ ഞാന്‍
കണ്ണട വയ്ക്കുന്നതു
ഒന്നും കാണാതിരിക്കാനാണ്.

ചിലപ്പോള്‍ 
എന്നെ ആരും കാണാതിരിക്കാനും.



ഒരുക്കം

ഹൃദയം ഒരു പൂവായൊക്കെ കരുതും
ദേവനുണ്ടെന്നു കരുതി
ഒരുക്കിക്കൊണ്ടും ഇരിക്കും

അവന്പടിയിറങ്ങിപ്പോയാലും അറിയില്ല.
ഒരുക്കം തുടരും..

അവനുണ്ടോ ഇല്ലയോ എന്നാര്‍ക്കും അറിയില്ലല്ലോ
എന്നോര്‍ത്താശ്വസിക്കും പിന്നെ...


Sunday, March 4, 2012

കുത്തുകൾ യോജിപ്പിക്കുമ്പോൾ

കുഞ്ഞേ,

ഞങ്ങള്‍ യോജിപ്പിക്കുമീ
കഠിനമാം കുത്തുകള്‍
നിന്നില്‍ നിന്നു രക്തമിറ്റുമീ വരകൾ
നീളുന്നതെവിടേക്ക്?

കൂട്ടിയോജിപ്പിച്ചു, കൂട്ടിയോജിപ്പിച്ചു
ഞങ്ങളുൾത്തീയിൽ
വരച്ചു കാണുമീ ചിത്രങ്ങളേത്?

നുറുങ്ങിയ അമ്മപ്പിണ്ഡങ്ങളുടെ
രക്തമിറ്റുന്ന മുലക്കണ്ണുകൾ-
വലിച്ചുകീറി,
വിൽ‌പ്പനയ്ക്കു വയ്ക്കും
കരിമൊട്ടുകള്‍

നിൻ തകർക്കപ്പെട്ടൊരാ
കുഞ്ഞു തലകൊണ്ടു,
ആഞ്ഞുതറച്ചൊരാ ഒറ്റയാണി,
തറയുന്നതിന്നെവിടെയെല്ലാം?

അടുത്തൊരു കാൽ‌പ്പെരുമാറ്റം
ഞെട്ടിത്തെറിപ്പിക്കും
പട്ടണത്തിലെ പട്ടി പോലെ,
ഞെട്ടിത്തെറിച്ചു നിറയും
മനുഷ്യജന്മങ്ങളുടെ
അസ്ഥിവാരങ്ങളിൽ
നുരച്ചു വളരുന്നൊരേതെല്ലാം
പുഴുത്തലകളിൽ?

അവയുടെ ചോരയൂറ്റി,
നാടുനീങ്ങാതെ, കുഷ്ഠം പിടിച്ചിഴയുമീ
ഭരണത്തലകളിൽ?

എത്ര കുത്തുകൾ ഞങ്ങളിനിയും
ചേർക്കാനിരിക്കുന്നു..
നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
എത്ര കുത്തുകളിലിനിയും
ഇഴയാനിരിക്കുന്നു..