Sunday, June 17, 2012

രസതന്ത്ര കീര്‍ത്തനം





തലേന്നത്തെ പേറിന്റെ,
നോവൊതുങ്ങാ വയറുമായ്,
ഞാന്‍ ചുമക്കുന്ന ചുടുകട്ടകള്‍
വൈകീട്ടന്നമായ് വയറൊതുക്കീടണം
എന്നിട്ടു, ഞാനമ്മയായ് മുലയുമൂട്ടീടണം

തടഞ്ഞാലും നില്‍ക്കാതൊലിച്ചിറങ്ങും
ഒതുങ്ങാ ഗര്‍ഭപാത്രത്തുള്ളികള്‍
വേക്കുന്ന കാല്‍കളില്‍ പാഞ്ഞിറങ്ങി,
അന്നമായ്, മുലകളില്‍ പാലായി നിറയും
രസതന്ത്രമാണെന്റെയീ ദേശതന്ത്രം


Monday, April 16, 2012

കള്ളി


പാല്‍

അവളൊരു കള്ളിയാണ്
എത്ര നോക്കി നിന്നാലും
അനങ്ങില്ല.

നോട്ടമൊന്നു തെറ്റിയാല്‍മതി
പറ്റിച്ചേ എന്നൊരാര്‍പ്പോടെ,
അവളങ്ങു ചാടിപ്പോകും!



എന്റെ കണ്ണട

ചിലപ്പോള്‍ ഞാന്‍
കണ്ണട വയ്ക്കുന്നതു
ഒന്നും കാണാതിരിക്കാനാണ്.

ചിലപ്പോള്‍ 
എന്നെ ആരും കാണാതിരിക്കാനും.



ഒരുക്കം

ഹൃദയം ഒരു പൂവായൊക്കെ കരുതും
ദേവനുണ്ടെന്നു കരുതി
ഒരുക്കിക്കൊണ്ടും ഇരിക്കും

അവന്പടിയിറങ്ങിപ്പോയാലും അറിയില്ല.
ഒരുക്കം തുടരും..

അവനുണ്ടോ ഇല്ലയോ എന്നാര്‍ക്കും അറിയില്ലല്ലോ
എന്നോര്‍ത്താശ്വസിക്കും പിന്നെ...


Sunday, March 4, 2012

കുത്തുകൾ യോജിപ്പിക്കുമ്പോൾ

കുഞ്ഞേ,

ഞങ്ങള്‍ യോജിപ്പിക്കുമീ
കഠിനമാം കുത്തുകള്‍
നിന്നില്‍ നിന്നു രക്തമിറ്റുമീ വരകൾ
നീളുന്നതെവിടേക്ക്?

കൂട്ടിയോജിപ്പിച്ചു, കൂട്ടിയോജിപ്പിച്ചു
ഞങ്ങളുൾത്തീയിൽ
വരച്ചു കാണുമീ ചിത്രങ്ങളേത്?

നുറുങ്ങിയ അമ്മപ്പിണ്ഡങ്ങളുടെ
രക്തമിറ്റുന്ന മുലക്കണ്ണുകൾ-
വലിച്ചുകീറി,
വിൽ‌പ്പനയ്ക്കു വയ്ക്കും
കരിമൊട്ടുകള്‍

നിൻ തകർക്കപ്പെട്ടൊരാ
കുഞ്ഞു തലകൊണ്ടു,
ആഞ്ഞുതറച്ചൊരാ ഒറ്റയാണി,
തറയുന്നതിന്നെവിടെയെല്ലാം?

അടുത്തൊരു കാൽ‌പ്പെരുമാറ്റം
ഞെട്ടിത്തെറിപ്പിക്കും
പട്ടണത്തിലെ പട്ടി പോലെ,
ഞെട്ടിത്തെറിച്ചു നിറയും
മനുഷ്യജന്മങ്ങളുടെ
അസ്ഥിവാരങ്ങളിൽ
നുരച്ചു വളരുന്നൊരേതെല്ലാം
പുഴുത്തലകളിൽ?

അവയുടെ ചോരയൂറ്റി,
നാടുനീങ്ങാതെ, കുഷ്ഠം പിടിച്ചിഴയുമീ
ഭരണത്തലകളിൽ?

എത്ര കുത്തുകൾ ഞങ്ങളിനിയും
ചേർക്കാനിരിക്കുന്നു..
നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
എത്ര കുത്തുകളിലിനിയും
ഇഴയാനിരിക്കുന്നു..

Friday, January 27, 2012

ചന്ദനത്തിരികളില്‍ ചിലന്തി


കൂട്ടിപ്പിടിച്ചു കുത്തിയ,
കത്തുന്ന ചന്ദനത്തിരികളില്‍
ചിലന്തി.

രക്ഷപ്പെടാനതു
മുകളിലേക്കാണു കയറുന്നത്.

കത്തുന്ന തിരിയറ്റത്തു മുട്ടി,
ഒന്നില്‍ നിന്നു ചാടി മറ്റേതില്‍
മുകളിലേക്കു ചെല്ലുമ്പോള്‍,
വീണ്ടും തിരിയറ്റത്തു മുട്ടി,
അടുത്തതിലേക്ക്..

അതിനു താഴെയിറങ്ങി
രക്ഷപ്പെടാനറിയില്ല!

ഞാന്‍,
മകളുടെ ശവക്കല്ലറയില്‍
പ്രാര്‍ത്ഥിക്കുകയായിരുന്നു.

Friday, January 13, 2012

എന്നെ പ്രണയം ബാധിച്ചിരിക്കുന്നു



വേഗതയോടെ,
പരസ്പരം പുണർന്നു വളരുന്ന
രണ്ടു വള്ളിച്ചെടികൾ പോലെ
ഞങ്ങൾ തഴയ്ക്കുകയാണ്..

എനിക്കു കവിത വായിച്ചിട്ടു മനസ്സിലാവുന്നില്ല!

മുലകളിൽ പാലിറ്റുന്ന വഴിപ്പട്ടിയെ
കെട്ടിപ്പിടിച്ചുമ്മ വയ്ക്കാൻ തോന്നുന്നു.
കയ്യിലിരുന്ന ഐസ്ക്രീമും സമോസയും
അവളെ തീറ്റി, നന്ദിയുള്ളവളാക്കി.

ഒരു ചുഴലിയിൽ ഞാനും അവനും
ഒന്നു ചേർന്നുയർന്നു
പിണഞ്ഞു പിരിയുകയാണ്..

തണുപ്പിൽ, കമ്പളത്തിനടിയിൽ
ഞാനുറങ്ങുന്നില്ല.
പതിവുപോലെയല്ല എന്റെ വേദന
വഴിയോരക്കാരെ ഓർത്തു നോവല്ല
പകരം, രാത്രി ഞാനിറങ്ങുന്നു
എന്റെ കമ്പളം കീറിപ്പിടിച്ച്
രണ്ടാത്മാക്കളെ ഞാൻ പുതപ്പിക്കുന്നു.

എനിക്കു തണുക്കുന്നില്ല-
ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.
എന്നെ പ്രണയം ബാധിച്ചിരിക്കുന്നു!

Sunday, December 11, 2011

‘കൂട‘ക്കാരൻ കുഞ്ഞ്




എന്നിൽ നിന്നു നിന്റെ കണ്ണുകൾ
ഞെട്ടിമാറിയതെന്ത്?
എന്റെ നനുത്തൊരു ചോദ്യത്തിലും
നീ പുറംചുമരിനകത്തു കയറിയതെങ്ങനെ?

ഉള്ളിലധമം കെട്ടിത്തൂക്കി
നിന്റെ മുഖം ഭൂമിക്കു താഴെ പോയോ?
നിന്റെയുയിർ അവിടുന്നും താഴെയോ?
ഇല്ലോമനേ, എന്നുള്ളിൻ ഉറവയിൽ,
ഞങ്ങൾക്കുള്ളിൽ തിളച്ചു തൂവിയതു,
കണ്ടു കണ്ടു നീ കരി പിടിച്ചതല്ലേ..

നിന്റെ കീഴോട്ടു തൂങ്ങിയ കണ്ണുകൾ
ഇരുളെടുത്ത ഉൾബോധത്തൂണുകൾ
ഭൂമിയിൽ പതിച്ചു നിനക്കു
പാദങ്ങളാകുന്നതറിയുന്നു ഞാൻ

ഒരു വാലൻതുമ്പിയായതിൽ നീ
ആകാശനേരെ കാലുയർത്തി
വളർന്നു വിരിഞ്ഞു നിന്നിടുമ്പോൾ,
നിന്റെ കൺതൂണുകൾക്കു 
ചവിട്ടിത്താഴ്ത്തുവാൻ
എന്റെ പത്തികൾ ഉള്ളൊതുക്കി,
വാമനമുന്നിലെ മാവേലിയായി
നിന്റെ രൂപം വണങ്ങിടുന്നു..

Sunday, October 23, 2011

പൈപ്പുകൾ


പൈപ്പുകൾ-
ജീവന്റെ അകത്തും പുറത്തും
പൈപ്പുകൾ

ജീവനെച്ചുറ്റി,
ഹൃദയത്തെ വലംവച്ച്
രക്തവും
മലവും മൂത്രവും വഹിച്ച്
പൈപ്പുകൾ

പുറത്ത്-
മലവും മൂത്രവും
അഴുക്കുവെള്ളവുമായി
ഫ്ലാറ്റിനെച്ചുറ്റി
പൈപ്പുകൾ

ഉള്ളിൽ വേവും
തീച്ചൂടും നൽകി
പൈപ്പുകൾ
പണിമുടക്കുമ്പോൾ,
ഈ ജീവിതം
തറഞ്ഞു നിൽക്കുന്നു

Friday, September 30, 2011

നവരസങ്ങൾ

ഒരുമിച്ചുറങ്ങി എന്നറിഞ്ഞ്
നിന്റെ മുഖത്തെന്തിനു നവരസങ്ങൾ?
ഒരുമിച്ചുണർന്നിരുന്നു
എന്നറിയുമ്പോഴല്ലേ അതു വേണ്ടത്??


Friday, September 2, 2011

സൂക്ഷിച്ചുനോക്കൂ



മനസ്സിനടിയിലെ മുൾപ്പടർപ്പിൽ
കാൽപ്പാടുകൾ അനവധി
ആരൊക്കെയോ വഴി നടന്നതാണ്...

പാദങ്ങളിലെ മുറിവുകളോ
അതോ ഈ ഹൃദയത്തിൽനിന്നൂറി
പാദങ്ങൾക്കു കുളിരായ രക്തമോ
ഇത്രയേറെ പാടുകൾ!!
സൂക്ഷിച്ചുനോക്കട്ടെ..

(സൈകതത്തിൽ പ്രസിദ്ധീകരിച്ചത്)

Friday, July 29, 2011

കഞ്ഞിയിസ്ക്കൂൾ



പുതിയൊരു മൊബൈൽ മോഡലിനു
കരഞ്ഞുറങ്ങുന്നു,
മിനുസമുള്ള തലയിണയിൽ-
എന്റെ മകൻ

തൊണ്ടയിൽ കുരുങ്ങിയ
ഒരു വറ്റ്
കണ്ണുതുറിച്ചെന്റെ
നെഞ്ചിനോടു കേഴുകയാണ്.

ഒരു നേരത്തെ കഞ്ഞി..
ഒരു നേരത്തെ കഞ്ഞി..

വരണ്ടുണങ്ങി,
ആത്മാവു പറന്നു പോകുന്ന
കുഞ്ഞുമുഖങ്ങൾ
ടിവി അവതാരകന്റെ മുഖം
കൌതുകമില്ലാതെ
പരതുന്നു..

അവരെ കയറ്റാത്ത സ്കൂളാണത്രെ,
ഒരു നേരത്തെ കഞ്ഞിയിസ്ക്കൂൾ-

പൌഡറിട്ടു മുടിചീകാതെ,
നെറുകയിൽ ഉമ്മയുടെ സാന്ത്വനമറിയാതെ,
കാത്തിരിക്കുന്നത്,
കേൾക്കാത്ത സ്കൂൾജീപ്പിന്റെ മൂളലാണ്..

ഉച്ച, കിളുന്തു വയറിനെ
ഞൊറിപിടിപ്പിച്ച്,
ഊരിപ്പോകുന്ന നിക്കറിനെ
പുച്ഛിച്ചിട്ടും
കഞ്ഞി ജീപ്പു വന്നില്ല..

കഞ്ഞിയിസ്ക്കൂളിൽ അവരെയിനി വേണ്ടത്രെ.
അവിടെ തലയെണ്ണൽ കഴിഞ്ഞത്രെ.