Friday, October 15, 2010

മകളെ, നീ അകലെ..


മകളെ,
അന്ന്,
ഇടംകയ്യിൽ,
നിന്റെ വലംകൈ കോർത്തിട്ട്
ഉള്ളിൽ നിറയെ ആധികളും സ്വപ്നങ്ങളും,
വായിൽ വാലറ്റം മുറിഞ്ഞ കഥകളുമായി,
നീയും,

അനായാസദിനങ്ങളുടെ
പൊങ്ങിപ്പറക്കുംകൈപിടിച്ച്,
എതിരെവരുന്ന തിളങ്ങുന്ന മുഖങ്ങളിൽ
പുഞ്ചിരികൊണ്ടു സൌഹൃദമെറിഞ്ഞ്,
ഗർഭിണിയുടെ വയർ,
ഇടം കണ്ണുകൊണ്ടളന്ന്,
വലംകണ്ണാൽ ആശംസ നൽകി,
കുഞ്ഞുമുഖങ്ങളിൽ
സ്നേഹക്കണ്ണാൽ ആരതിയുഴിഞ്ഞ്
ഞാനും,

തിരക്കുകളിൽ തട്ടിത്തെറിച്ച്,
നിറഞ്ഞു നടന്ന
ഈ വിപുല നഗരച്ചന്തകളിൽ
ഉള്ളും കണ്ണും തടവുമ്പോൾ,
എന്നിൽ,
ഉള്ളിലും പുറത്തും
വെളിച്ചമായിരുന്നു.
നീയെനിക്കു വിതറിത്തന്ന
ജീവിതമുണ്ടായിരുന്നു.

ഇന്ന്-
ഒറ്റയ്ക്കു ഞാനീ പ്രകാശത്തിൽ,
ഉള്ളിൽ ഇരുട്ടു കറന്ന്,
തലകുനിഞ്ഞ്
അപരിചിതയായി
ഈ ശോഭകൾക്കും നിറഭരണികൾക്കും
ചേരാത്തവളായി,
ആടകളും മനസ്സും
നരച്ചു വെളുത്ത്
പ്രകാശം നഷ്ടപ്പെട്ട്-
ഉള്ളിൽ തിളയ്ക്കുന്ന അന്യഥാബോധവുമായി,
നിറംകെട്ട് ഇഴഞ്ഞു നീങ്ങുന്നു..

നിനക്കായി,
ബദാംഷേക്കിന്റെ നിരകൾ കാണാതെ,
മോമോസിന്റെ മണമേൽക്കാതെ,
വഴിവക്കിലെ പുസ്തകച്ചന്തകളിൽ
മുഖം താഴ്ത്താതെ,
തിളങ്ങുംവളകളുടെ ഭംഗികാണാതെ,
നിറമാലകളിൽ മനസ്സുടക്കാതെ,
അകക്കണ്ണിൽ നീരു കുരുങ്ങി,
ശ്വാസം നിലച്ച്,
ഞാൻ നടന്നു നീങ്ങുന്നു.

അടിമുതൽ മുടിവരെ
നിനക്കായ് ചുരത്തുന്ന
നറും പാലിൻ തായ്നിനവിൽ,
നിന്റെ മനോഹര പാദമുദ്രകളാൽ
മനച്ചിമിഴിലടച്ച
ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
എല്ലാം
ഇന്ന്
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
കൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു..

57 comments:

  1. പല നല്ല ഓര്‍മ്മകളേയും മണ്ണിട്ട്‌ മൂടിയ ഇന്നിലേക്ക്...
    നല്ല വരികള്‍.

    ReplyDelete
  2. അര്‍ത്ഥവത്തായ വരികള്‍. എല്ലാ വികാരങ്ങളും കവിതയിലേക്ക് ആവാഹിച്ചിട്ടുണ്ട്.

    ReplyDelete
  3. അടിമുതൽ മുടിവരെ
    നിനക്കായ് ചുരത്തുന്ന
    നറും പാലിൻ തായ്നിനവിൽ,
    നിന്റെ മനോഹര പാദമുദ്രകളാൽ
    മനച്ചിമിഴിലടച്ച
    ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
    ithaanu sathyam, nannayirikkunnu

    ReplyDelete
  4. നല്ല ആവിഷ്കാരം.കാലത്തെ സംബന്ധിച്ച ആധികൾ, ഓർമ്മകളുടെ കുഞ്ഞുവിരലുകൾ, നഷ്ടങ്ങളുടെ ഒരാളൊഴിഞ്ഞ മൈതാനം...

    ReplyDelete
  5. നമ്മുടെതെന്നു കരുതുന്ന, എന്നും നമ്മോടൊപ്പമുണ്ടാകുമെന്ന് കരുതുന്നവ നഷ്ടമാകുമ്പോഴാണെന്ന് തോന്നുന്നു അവയൊക്കെ എത്ര പ്രിയപ്പെട്ടതായിരുന്നു എന്നു നാം തിരിച്ചറിയുന്നത്.

    നല്ല വരികള്‍, ആശംസകള്‍.

    ReplyDelete
  6. നമുക്ക് പ്രിയപെട്ടതു നഷ്ടപെടുമ്പോള്‍ ഉണ്ടാകുന്ന വേദന അത് വിവരിക്കുവാന്‍ വയ്യ . നല്ലവരികള്‍

    ReplyDelete
  7. അന്യഥാ ബോധത്തിന്റെ ആകുലതകളെയും , അനാഥത്വത്തിന്റെ നൊമ്പരങ്ങളേയും ,വാര്‍ദ്ധ്യക്യത്തിന്റെ വ്യാകുലതകളെയും അതിസൂക്ഷ്മതയോടെ , അതി സമര്‍ത്ഥമായി ആര്‍ദ്രതയുടെ അലകും പിടിയും ചേര്‍ത്ത കവിത . അക്ഷരത്തെറ്റുകളില്ലാതെ, ആലങ്കാരികതയോടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു .അഭിനന്ദനങ്ങള്‍ .

    ReplyDelete
  8. നിനക്കായി,
    ബദാംഷേക്കിന്റെ നിരകൾ കാണാതെ,
    മോമോസിന്റെ മണമേൽക്കാതെ,
    വഴിവക്കിലെ പുസ്തകച്ചന്തകളിൽ
    മുഖം താഴ്ത്താതെ,
    തിളങ്ങുംവളകളുടെ ഭംഗികാണാതെ,
    നിറമാലകളിൽ മനസ്സുടക്കാതെ,
    അകക്കണ്ണിൽ നീരു കുരുങ്ങി,
    ശ്വാസം നിലച്ച്,
    ഞാൻ നടന്നു നീങ്ങുന്നു.

    മക്കളെക്കവിഞ്ഞു ഒരു അമ്മക്ക് മറ്റൊന്നുമില്ല. അമ്മയേക്കാള്‍ വലിയൊരു മഹത്വവും സത്യവുമുണ്ടോ. വൃദ്ധസദനങ്ങള്‍ പെരുകുമ്പോള്‍ ഉള്ളു നീറുന്ന അമ്മമനസ്സിന്റെ ആകുലതകള്‍, ഒറ്റപ്പെടലിന്റെയും അവഗണനയുടെയും നെടുവീര്‍പ്പുകള്‍. കവിതയിലെ ഓരോ വരികളും ചിന്തകളില്‍ നനവ്‌ പടര്‍ത്തി.

    ReplyDelete
  9. പലതും നഷ്ടപ്പെട്ട് കഴിയുമ്പോളാണ് നമ്മള്‍ അറിയുന്നത് അവയുടേ വലിപ്പം. കവിത നന്നായി

    ReplyDelete
  10. അടക്കിയ തേങ്ങലിൽ നിന്ന് കവിത കുതറിച്ചാടിയ പോലെ.നറും പാലിന്റെ തായ് നിനവ് ഉറന്നൊഴുകുന്ന പോലെ. (നിനവ്, നനവ് -വാക്കുകളുടെ റൈമിങ്!) നല്ല കവിത. ഗർഭിണിയുടെ ർ വിട്ടുപോയിരിക്കുന്നല്ലോ.

    ReplyDelete
  11. കൊഴിഞ്ഞുവീണ ഓർമ്മകളിൽ
    കാലിടറുന്നു…..

    കൊള്ളാം പ്രതിഭയുടെ തിളക്കമുള്ള വരികള്‍

    ReplyDelete
  12. കൊള്ളാം നന്നായി

    ReplyDelete
  13. മുകിലേ, വേദനിപ്പിയ്ക്കരുത്.
    ചുവന്നു പഴുത്ത ഉണങ്ങാത്ത മുറിവ്.......


    അഭിനന്ദനങ്ങൾ.

    ReplyDelete
  14. അടിമുതൽ മുടിവരെ
    നിനക്കായ് ചുരത്തുന്ന
    നറും പാലിൻ തായ്നിനവിൽ,
    നിന്റെ മനോഹര പാദമുദ്രകളാൽ
    മനച്ചിമിഴിലടച്ച
    ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
    എല്ലാം
    ഇന്ന്
    നിറംവറ്റി പറന്നു പോകുന്നതും നോക്കി,
    കൊഴിഞ്ഞുവീണ ഓർമ്മകളിൽ
    കാലിടറുന്നു…

    മനോഹരമായ വരികൾ.

    മുകിലേ, മുകിലിൻ മകളെപ്പറ്റിയുള്ള ആകുലതകൾ അസ്സലായി എഴുതിയിരിക്കുന്നു. മുകിലിന്റെ കവിതകളിൽ എല്ലാം ഈ ആകുലതകൾ തെളിഞ്ഞു കാണാം.

    ReplyDelete
  15. ആധികള്‍ക്കുമേലെ മുകിലിന്റെ കയ്യൊപ്പ്. നന്നായിരിക്കുന്നു.

    ReplyDelete
  16. നല്ല വരികള്‍ !!!!

    ആശംസകള്‍ !!!

    ReplyDelete
  17. mukilinte makalekurichulla kavitha manassine vallathe vedanippikkunnud...

    ReplyDelete
  18. മാതാപിതാക്കളുടെ ചിറകിന്റെ കിഴില്‍ എന്നും കഴിയേണ്ടവരല്ല കുഞ്ഞുങ്ങള്‍. അവരില്‍ നിന്നും വേര്‍‌പ്പെട്ട് ജീവിക്കേണ്ടത് പ്രകൃതി നിയമമാണ്‌.

    എന്റെ അമ്മയെ ഓര്‍ത്തു പോയി മുകിലേ..ദൂരെയിരിക്കുമ്പോള്‍ പ്രത്യേകിച്ചും നമുക്കവരെ വല്ലാതെ മിസ്സ് ചെയ്യും. അവര്‍ക്ക് പ്രായമായി വരുന്നു, അവരുടെ അരികില്‍ ആരുമില്ലെന്ന തോന്നല്‍ എന്നെ വേദനിപ്പിക്കാറുണ്ട്. ഈ കവിത എന്റെ ആത്മാവില്‍ തൊട്ടു. വേദനയോടെ മടങ്ങുന്നു.

    വാര്‍മുകിലേ, അഭിനന്ദങ്ങള്‍.

    ReplyDelete
  19. അടിമുതൽ മുടിവരെ
    നിനക്കായ് ചുരത്തുന്ന
    നറും പാലിൻ തായ്നിനവിൽ,
    നിന്റെ മനോഹര പാദമുദ്രകളാൽ
    മനച്ചിമിഴിലടച്ച
    ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
    എല്ലാം
    ഇന്ന്
    നിറംവറ്റി പറന്നു പോകുന്നതും നോക്കി,
    കൊഴിഞ്ഞുവീണ ഓർമ്മകളിൽ
    കാലിടറുന്നു…..



    നല്ല വരികള്‍ : നൊമ്പരം ബാക്കിയായി ...

    ReplyDelete
  20. നല്ല വരികള്‍...ഇഷ്ടമായീ ട്ടോ

    ReplyDelete
  21. ella kavithakalum manoharam.
    ennalum ithu othiri ishtapettu.
    aashamsakal

    ReplyDelete
  22. @ നല്ല വാക്കുകൾക്കു നന്ദി റാംജി.
    @ നന്ദി ലച്ചു
    @സ്വാഗതം അഞ്ജു
    @ഷാഹലിനൂം സ്വാഗതം. എഴൂത്തു നിർത്തണ്ട കേട്ടോ.
    ‌@അജീവ്, വളരെ സന്തോഷം നല്ല വാക്കുകൾക്ക്.
    @അതെ അനീൽകുമാർ. കൺ വെട്ടത്തുനിന്നു പ്രിയപ്പെട്ടവർ മാറുമ്പോഴാണു വേദന അറിയുക.അതു മക്കളാകുമ്പോൾ ആധിയോടെയുള്ള ഒരു നീറ്റലാവും.
    @ നന്ദി ജയരാജ്. ശരിയാണ്.

    ReplyDelete
  23. *സന്തോഷം അബ്ദുൾഖാദർ.
    *സന്തോഷം ജയരാജ്.
    *നന്ദി അക്ബർ. ശരിയായ അപഗ്രഥനത്തിന്.
    *സന്തോഷം പുഷ്പാംഗദ്.
    *നന്ദി മനോരാജ്
    *നന്ദി ശ്രീനാഥൻ. നല്ല വാക്കുകൾക്ക്. അക്ഷരത്തെറ്റു തിരുത്തി. *വളരെ നന്ദി.
    *നന്ദി ആയിരത്തൊന്നാം രാവ്.
    *സ്വാഗതം ശ്രീവിദ്യ. സന്തോഷം.

    ReplyDelete
  24. ‌@ എച്മുക്കുട്ടി, എവിടെയോ എന്തൊക്കെയോ‍ കുത്തിത്തറയുന്നു, ല്ലേ. വേദന അറിയുന്നു.
    @ഹാപ്പി, മറ്റു കവിതകളും വായിച്ചു കമന്റിട്ടതു കണ്ടിരുന്നു. വളരെ സന്തോഷം നല്ല വാക്കുകൾക്കും പ്രചോദനത്തിനും.
    @നന്ദി, ഭാനു
    @പാറുക്കുട്ടി. സ്വാഗതം. സന്തോഷം വരവിൽ.
    @കുട്ടിപ്പാറൂസ്, സന്തോ‍ഷം. സ്വാഗതം.

    ReplyDelete
  25. *തത്തമ്മേ. ശരിയാണ്. അമ്മമനത്തിന്റെ വിങ്ങലാണ്.മക്കൾ ദൂരെയാവുമ്പോൾ ജീ‍വിതത്തിൽ നിറങ്ങളെല്ലാം പറന്നു പോകുന്നു..വാർദ്ധക്യത്തിലെ നിസ്സഹായതയും കൂടെയായാൽ കഠിനം.. താപം.
    *നന്ദി അനീഷ്.
    *സന്തോഷം ഹംസ.
    *ഗീത, സന്തോഷം.
    *സാബു: നന്ദി.
    *ബിനു: മറ്റു കവിതകളും വായിച്ചു എന്നറിഞ്ഞൂ സന്തോഷിക്കുന്നു. സന്തോഷം നല്ല വാക്കുകൾക്ക്.

    ReplyDelete
  26. ജീവിതത്തില്‍ പലതും നഷ്ടപ്പെടുമ്പോഴാനല്ലേ
    നമുക്ക് അതൊക്കെ വിലപ്പെട്ടതായി തോന്നാറ്,
    നല്ല വരികള്‍ ആശംസകള്‍ . എന്റെ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം .....................

    ReplyDelete
  27. മകള്‍ മനസ്സില്‍ എപ്പോഴും,ഒതുക്കമുള്ള ദുഃഖം.
    അമ്മ ജന്മം എന്നും അങ്ങിനെയാണ്.
    അവസാനം ആരും മനസ്സിലാക്കാതെ..
    അങ്ങിനെയങ്ങിനെ പകര്‍ന്നു പകര്‍ന്നു പൊഴിയും.
    എളിമയുടെ ധവളപത്രം പോലെ കവിത.
    നല്ല കവിത.

    ReplyDelete
  28. mukil, ee kavitha ullil peyyunnu, vayan akzhinjittum.. nandi.

    ReplyDelete
  29. മുകില്‍, മകള്‍ക്കായി തേങ്ങുന്ന ഹൃദയത്തില്‍ നിന്നൊഴുകിയ ഒരോ വരികളും കണ്ണുകള്‍ നിറച്ചു.

    ReplyDelete
  30. നൊന്തു പിടയുന്ന വാക്കുകളും.
    രക്തമൂര്‍ന്നിറങ്ങും ചിന്തകളും
    ശൂന്യതക്കെറിഞ്ഞു കൊടുത്തൊരു
    കളിക്കോപ്പതാകും ജീവിതവും
    ഇറ്റിറ്റു വീഴൂയിന്നും മുലക്കാ
    മ്പില്‍ നിന്നും വാത്സല്യ ക്ഷീരവും
    നൊമ്പരപ്പെടുത്തൂയൊരമ്മ തന്‍
    ആകുലതയായി ഇക്കവിത

    ReplyDelete
  31. ജീവിതം മിക്കപ്പോഴും ഇങ്ങനെയാണ്....

    കൈക്കുമ്പിളിലൂടെ ഒഴുകിയുതിർന്നു പോകുന്ന വെള്ളം പോലെ.....

    ReplyDelete
  32. നിറംവറ്റി പറന്നു പോകുന്നതും നോക്കി,
    കൊഴിഞ്ഞുവീണ ഓർമ്മകളിൽ
    കാലിടറുന്നു…..
    ജീവിത വഴികള്‍ ...അതി ദുര്‍ഘടം..

    ReplyDelete
  33. @നന്ദി. സുജിത്.
    സന്തോഷം അനസ്. ബ്ലോഗു കണ്ടു.
    നന്ദി, ഭാഗ്യവതി. വളരെ ശരിയാണ്. മകൾ ഒതുക്കമുള്ള ഒരു ദുഃഖമാണ്. നിശ്ശബ്ദമായി ഉള്ളിലെരിയുന്ന ഒരു ഉമിത്തീ.
    നന്ദി സ്മിത. വളരെ സന്തോഷം.
    നന്ദി, ജ്യോ.
    ജയിംസ്: വളരെ സന്തോഷം ഒരു കവിതയായി വന്ന കമന്റിന്. നന്നായിരിക്കുന്നു.
    സത്യമാണു ജയൻ. നിശ്ശബ്ദമായി പെയ്തു തീരും..
    അതെ സിദ്ധിക്ക്. ഒരമ്മയുടെ മനസ്സൊഴുകുന്ന വഴി.

    എല്ലാവരോടും സ്നേഹത്തോടെ.

    ReplyDelete
  34. മക്കളെ പിരിഞ്ഞുള്ള അമ്മയുടെ വേദന
    ഉള്ളില്‍ തട്ടി എഴുതിയിരിയ്ക്കുന്നല്ലോ വാര്‍ മുകിലേ

    ReplyDelete
  35. നന്ദി, കുസുമം.
    സ്നേഹത്തോടെ.

    ReplyDelete
  36. മുകിലിന്റെ ഒരു കവിത ഞാന്‍ മോഷ്ടിച്ചു

    http://chaliyaarpuzha.blogspot.com/2010/10/blog-post_28.html ഇവിടെ

    എന്നോട് ക്ഷമിക്കുമല്ലോ

    ReplyDelete
  37. ക്ഷമിച്ചിരിക്കുന്നു! എന്നാലും വരുന്നുണ്ട് ഞാൻ അങ്ങോട്ട്, തല്ലാൻ..
    സന്തോഷം അക്ബർ. മോൾക്ക് എല്ലാവിധ ആശംസകളും. അവൾ മിടുക്കിയായി വളരട്ടെ.

    ReplyDelete
  38. ഇരുട്ടിലെഴുതുന്നത്; വെളിച്ച്ത്തിൽ വായിക്കെണ്ടത്. അതാണ് കവിത. അതുമാത്രമല്ല,എന്ന് മുകിലിന്റെ കവിത എഴുതുന്നു.

    ReplyDelete
  39. അമ്മയെ ഓര്‍ത്തു.
    കണ്ഡമിടറി
    കൈവിറച്ചാണ്
    രണ്ട് വരി കുറിച്ചത്.

    'എല്ലാം
    ഇന്ന്
    നിറംവറ്റി പറന്നു പോകുന്നതും നോക്കി,
    കൊഴിഞ്ഞുവീണ ഓർമ്മകളിൽ
    കാലിടറുന്നു…..'

    കപടമാണ് ലോകം.പെറ്റമ്മക്ക് വൃദ്ധസദനം സമ്മാനിച്ചവര്‍ അറിയുന്നോ ഈ നൊമ്പരം.നെഞ്ചിലെ തീ.വരികളില്‍ നനവുണ്ട് മുകിലേ.ഇഷ്ടപ്പെട്ടു.ഇനിയും വരാം.

    ReplyDelete
  40. നന്ദി തട്ടാനെ. വെളിച്ചത്തു വിളങ്ങാൻ പ്രാപ്തിയുണ്ടാവട്ടെ കവിതകൾക്ക്.
    സ്വാഗതം ജിപ്പൂ‍സ്. വളരെ നന്ദി.

    ReplyDelete
  41. മനോഹരമായ വരികൾ.

    ReplyDelete
  42. സത്യേട്ത്തി, ഞാനും ഒപ്പം ചേരുന്നു

    ReplyDelete
  43. "ഉള്ളിൽ നിറയെ ആധികളും സ്വപ്നങ്ങളും,
    വായിൽ വാലറ്റം മുറിഞ്ഞ കഥകളുമായി,
    നീയും,"
    ഇന്ന് ഞാനും.

    ReplyDelete
  44. ആകര്‍ഷകമാണ്....

    ReplyDelete
  45. നന്ദി സലാം.
    നന്ദി നിശാസുരഭി.
    കലാവല്ലഭൻ, സന്തോഷം.
    സുജിതിനും നന്ദി, സന്തോഷം.
    സ്നേഹത്തോടെ.

    ReplyDelete
  46. മുകിൽ..
    പതിവു തെറ്റിച്ചില്ല....
    അസ്സലായിരിക്കുന്നു..പ്രത്യേകിച്ചും..അവസാൻ വരികൾ..
    ഭാവുകങ്ങൾ

    ReplyDelete
  47. വളരെ ദിവസങ്ങള്‍ക്കു ശേഷമാണ് മുകിലിന്റെ ഒരു പ്രതികരണം കിട്ടിയത്. നന്ദി.

    ReplyDelete
  48. നന്ദി വിമൽ.
    രണ്ടാഴ്ച സ്ഥലത്തില്ലായിരുന്നു സുജിത്.അതുകൊണ്ടാണ്.
    സ്നേഹത്തോടെ.

    ReplyDelete
  49. I know am much late to reach here.

    Hridayathil sparsicha varikal.Jeevitha yadarthyam!

    ReplyDelete
  50. മുകില്‍ കവിത വളരെ ഇഷ്ടമായി,സങ്കടമാണ്,തനിച്ചായിപ്പോകുന്ന അച്ഛനമ്മമാരുടെ കാര്യം.ആത്മ നിന്ദയുടെ ചെടിക്കുന്ന ചവര്‍പ്പ് വായനക്ക് ശേഷവും എന്താ പോകാത്തെ ആവോ..

    ReplyDelete