Sunday, January 16, 2011

പ്രിയയോട്

ഭൂമിയും കടന്ന്,
പാതാളത്തിലും ഇടം കാണാതെ
ഇരുളും വെളിച്ചവും അറിയാതെ
ഞാൻ താഴ്ന്നു പോകുമ്പോൾ

പ്രിയേ-
അനാഥത്വത്തെ കഴുവേറ്റി
നീയെനിക്കു സ്വാതന്ത്ര്യം തന്നു.


ഭീതിയിൽ ഞാൻ കൈ കാലിട്ടടിച്ചപ്പോൾ,
നിന്റെ പുഞ്ചിരിയുടെ അർത്ഥം
എന്റെ ചെവിയിലെ ചെമ്പരത്തിപ്പൂക്കളെ
എടുത്തെറിഞ്ഞ്
പകരം തുളസിക്കതിരു ചൂടിച്ചു.
എനിക്കു നന്ദിയുണ്ട്- ഒരുപാടു നന്ദി.

മരുഭൂമിയിലെ തളർച്ചയിൽ
ഒട്ടകത്തിനു നീരായി
നിന്റെ പ്രണയം എന്നിൽ നിവസിച്ചു.

ഹൃത്തടത്തിന്റെ നനവിൽ
നീ പാകിയ നന്മകൾ
ഞാൻ വളർത്തുമ്പോൾ,
നമ്മുടെ മക്കൾ
പറുദീസയിൽ വളരുന്നു.


Tuesday, January 4, 2011

അന്ത്യം


ഇന്നലെ
നീയെന്നോർത്ത്
ഞാനൊരു നിഴലിനെ
പുറംതിരിച്ചു നിറുത്തി

നിസ്സംഗതയോടെ,
ഉരുകിയൊലിച്ച്
കുറുകിയ ഇരുട്ടുമായി
ഒഴുകിയകന്നു നിഴൽ

നഷ്ടപ്പെട്ട മുഖം തേടിയ
അശാന്തിയിൽ,
ഇരുട്ടിൽത്തട്ടി വീണു
ഹൃദയം.

ഇന്നെന്റെ കാൽ‌പ്പാദങ്ങൾ
മുന്നോട്ടു നീങ്ങുന്നില്ല.
മരണമണി മുഴക്കി
അവ പുറകോട്ടോടുന്നു.

എന്നിലെ ആദിയും നീയായിരുന്നു
ഇന്നന്ത്യവും നീ തന്നെ..



Saturday, December 18, 2010

ആന ചുട്ടത്- പലവക



ആനചുട്ടത്

എന്താണു ഡിഷ്?
ആന ചുട്ടത്.
ഇന്നലെ എന്തായിരുന്നു?
ഒട്ടകം ചുട്ടത്.
ഞാൻ റൊട്ടി വിളമ്പി.
ഇന്നു റൊട്ടിയ്ക്കു
ആട്ട കുഴച്ചപ്പോൾ
ഞാനുണ്ടാക്കിയ ശില്പം
ആനയുടേതായിരുന്നു.
ഇന്നലെ ഒട്ടകത്തിന്റേതും.
----
ഒറ്റമൂലി

പ്രണയത്തിന്റെ ഒരു നീറ്റൽ
ഹൃദയമിടിപ്പു നിലയ്ക്കാതിരിക്കാനുള്ള
ഉത്തമൌഷധമാണ്.

ലബോറട്ടറി

ഞാനൊരു ലബോറട്ടറി തയ്യാറാക്കി വച്ചിട്ടുണ്ട്. അനേകവർഷങ്ങൾക്കു മുമ്പ്.  ഒരു വലിയ കുളമാണെന്റെ ലാബ്.  രണ്ടു വ്യക്തികളെ എടുത്ത് അതിൽ ആരെയാണെനിക്കു കൂടുതലിഷ്ടം എന്ന ശങ്ക തീർക്കാൻ അവരെ എന്റെ ലാബിൽ കൊണ്ടുപോയി കുളത്തിലിടും. രണ്ടുപേർക്കും നീന്തലറിയില്ല എന്നതു ഒന്നാമത്തെ വ്യവസ്ഥ. രണ്ടാമത്തെ വ്യവസ്ഥ എനിക്കവരെ രക്ഷിക്കാം. പക്ഷേ ഒരാളെയേ രക്ഷിക്കാൻ പറ്റൂ. എന്റെ സ്നേഹപരീക്ഷയാണ്.  വളരെ പ്രിയപ്പെട്ടവരെയൊക്കെ ഞാൻ ഇങ്ങനെ കുളത്തിലിട്ടിട്ടുണ്ട്.  അവസാനം തീരുമാനിക്കാൻ വയ്യാതെ ഭ്രാന്തുപിടിച്ചു ലാബടച്ച് തക്കോലിട്ടു അഞ്ചാറു പൂട്ടുപൂട്ടി ഓടിപ്പോയിട്ടുണ്ട്


Saturday, November 27, 2010

നിന്റെയെല്ലാം എന്റെയാണ്.



നിന്റെയെല്ലാം എന്റെയാണ്.
നിന്റെ സ്വർണ്ണം,
നിന്റെ സ്വത്ത്,
നിന്റെ ശമ്പളം,
നിന്റെ ശരീരം,
നിന്റെ മക്കൾ,
നീ-
എല്ലാം എന്റെയാണ്.

എന്നാൽ-

നിന്റെ സഹനം,
നിന്റെ വിവേകം,
നിന്റെ സഹിഷ്ണുത,
നിന്റെ എളിമ,
നിന്റെ നിസ്വാർത്ഥത,
നിന്റെ വേദന,
ഇതൊന്നും എന്റെയല്ല.

എനിക്കൊട്ടു വേണ്ടതാനും.
.

Tuesday, November 2, 2010

പ്രണയരസത്തെ


പ്രിയനേ,
എന്നിലുണർന്ന
സപ്തസ്വരങ്ങൾക്കും
എന്റെ പുനർജ്ജനിക്കും
നിനക്കുനന്ദി.

നീ മീട്ടിയ ഈ തംബുരുവിൽ
പൂത്ത രാഗങ്ങൾ
ഹൃദയത്തെ
ഞെരുക്കുന്നു

എന്നോടൊപ്പം പോന്ന
നിന്റെ മഞ്ഞപ്പട്ട്
കനിവോടെ തൊട്ടിലാട്ടുമ്പോൾ
ഞാനിന്നു നിലതെറ്റിയ
വെറുമൊരു പമ്പരം

വേദനയുടെ കനലുകൾ
എല്ലാം മറന്ന്
പൂത്ത കടമ്പുകളിൽ
മഞ്ഞു പെയ്യിക്കുന്നു

എനിക്കു താങ്ങാനാവുന്നില്ല
എന്നിൽ നീറിപ്പിടിച്ചു വിടർന്ന
ഈ പ്രണയമൊട്ടുകളുടെ
ഭാരം

ഇനി,
എനിക്കും നിനക്കും
നമ്മുടെ പ്രണയത്തിനും
അപ്പുറമീ ലോകം
ഒരടി വയ്ക്കുകില്ല




Friday, October 15, 2010

മകളെ, നീ അകലെ..


മകളെ,
അന്ന്,
ഇടംകയ്യിൽ,
നിന്റെ വലംകൈ കോർത്തിട്ട്
ഉള്ളിൽ നിറയെ ആധികളും സ്വപ്നങ്ങളും,
വായിൽ വാലറ്റം മുറിഞ്ഞ കഥകളുമായി,
നീയും,

അനായാസദിനങ്ങളുടെ
പൊങ്ങിപ്പറക്കുംകൈപിടിച്ച്,
എതിരെവരുന്ന തിളങ്ങുന്ന മുഖങ്ങളിൽ
പുഞ്ചിരികൊണ്ടു സൌഹൃദമെറിഞ്ഞ്,
ഗർഭിണിയുടെ വയർ,
ഇടം കണ്ണുകൊണ്ടളന്ന്,
വലംകണ്ണാൽ ആശംസ നൽകി,
കുഞ്ഞുമുഖങ്ങളിൽ
സ്നേഹക്കണ്ണാൽ ആരതിയുഴിഞ്ഞ്
ഞാനും,

തിരക്കുകളിൽ തട്ടിത്തെറിച്ച്,
നിറഞ്ഞു നടന്ന
ഈ വിപുല നഗരച്ചന്തകളിൽ
ഉള്ളും കണ്ണും തടവുമ്പോൾ,
എന്നിൽ,
ഉള്ളിലും പുറത്തും
വെളിച്ചമായിരുന്നു.
നീയെനിക്കു വിതറിത്തന്ന
ജീവിതമുണ്ടായിരുന്നു.

ഇന്ന്-
ഒറ്റയ്ക്കു ഞാനീ പ്രകാശത്തിൽ,
ഉള്ളിൽ ഇരുട്ടു കറന്ന്,
തലകുനിഞ്ഞ്
അപരിചിതയായി
ഈ ശോഭകൾക്കും നിറഭരണികൾക്കും
ചേരാത്തവളായി,
ആടകളും മനസ്സും
നരച്ചു വെളുത്ത്
പ്രകാശം നഷ്ടപ്പെട്ട്-
ഉള്ളിൽ തിളയ്ക്കുന്ന അന്യഥാബോധവുമായി,
നിറംകെട്ട് ഇഴഞ്ഞു നീങ്ങുന്നു..

നിനക്കായി,
ബദാംഷേക്കിന്റെ നിരകൾ കാണാതെ,
മോമോസിന്റെ മണമേൽക്കാതെ,
വഴിവക്കിലെ പുസ്തകച്ചന്തകളിൽ
മുഖം താഴ്ത്താതെ,
തിളങ്ങുംവളകളുടെ ഭംഗികാണാതെ,
നിറമാലകളിൽ മനസ്സുടക്കാതെ,
അകക്കണ്ണിൽ നീരു കുരുങ്ങി,
ശ്വാസം നിലച്ച്,
ഞാൻ നടന്നു നീങ്ങുന്നു.

അടിമുതൽ മുടിവരെ
നിനക്കായ് ചുരത്തുന്ന
നറും പാലിൻ തായ്നിനവിൽ,
നിന്റെ മനോഹര പാദമുദ്രകളാൽ
മനച്ചിമിഴിലടച്ച
ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
എല്ലാം
ഇന്ന്
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
കൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു..

Saturday, September 25, 2010

അഴുകിയ ജന്മങ്ങൾ

..

തിക്കും തിരക്കിലായ് മുന്നോട്ടു നീങ്ങുന്നു
പ്രായമുള്ളമ്മയും കൂട്ടത്തിൽ മക്കളും
എതിരെ വരുന്നവൻ കയ്യൊന്നു നീട്ടുന്നു
അമ്മയ്ക്കകംതുട നീറിപ്പുകയുന്നു…


പ്രാകിത്തെറിക്കാൻ നെറുന്തലക്കായമ്മ
അമ്മ പെങ്ങന്മാരെ ജാമ്യം പറയുന്നു
പെണ്മക്കൾക്കായൊന്നു താക്കീതു നൽകുന്നു
നോക്കിനടക്കണം മുട്ടാളർക്കാടിതിൽ…


കുഞ്ഞുപെണ്മക്കളോ മിണ്ടില്ലൊരിക്കലും
പേടിയും നാണവും മാനാഭിമാനവും
നീറ്റലും നാവേറും നാളേക്കു കിഴികെട്ടും
വൈകല്ല്യമാനസം ഭാവിയ്ക്കു കോമരം


എഴുപതു കഴിഞ്ഞോരമ്മയ്ക്കും കിട്ടുന്നു
ചന്തിയിൽ നുള്ളും, ഞെട്ടലിൻ ബാക്കിയും
കാതിൽ തെറിയുടെ അഴുകിയ നാക്കും
വയസ്സൊത്ത നെഞ്ചിനു തീരാഭാരവും


ശ്രീപദ്മനാഭന്റെ തിരുനടയെങ്കിലും
ആസ്പത്രി ഐസിയുമുമ്പിലാണെങ്കിലും
വായുവിൽ പൊങ്ങും വിമാനത്തിലായാലും
പെൺദേഹമാരോ വലിച്ചിട്ട ചെണ്ട…


ദാനമായെന്തിനു നൽകുന്നു ദൈവമേ
നാക്കും, നല്ലതു വാണിടാൻ വേണ്ടി
കുരുപ്പിച്ചെടുക്കുമീ കൈകളുമിന്നീ
മരപ്പട്ടി മാക്കാച്ചിക്കൂട്ടങ്ങൾക്ക്…??


...

Sunday, September 12, 2010

പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ

........................

തെരുവിൽ
പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ പെറുക്കും
പെൺകുട്ടി.
കണ്ടാൽ-
കുറേയധികം വളർന്നോരു പൈതൽ.
അവൾ
റോഡരുകിൽ പ്രസവിച്ചുവത്രെ.

പാട്ട പ്ലാസ്റ്റിക് പാത്രങ്ങളുടെ-
ഈറ്റുപുരയിലെ നിലവിളി
കാലിൽചുറ്റിയ ഒരു നേഴ്സ്-
തിരിഞ്ഞു നിന്നു
പൊക്കിൾക്കൊടി മുറിച്ചുവത്രെ.
കൊടിച്ചിപ്പട്ടികൾ
മൂക്കത്തു വിരൽ വച്ചു കാവൽ നിന്നു പോലും.

ആരോ-
പോലീസിനെ വിളിച്ചു.
പതിമൂന്നു വയസ്സവൾക്കെന്നു ചൊല്ലിയത്രെ.
അച്ഛൻ മാത്രമേ ഉള്ളൂ എന്നും.

ലൈവു കാണിക്കാൻ
മീഡിയക്കാർ എത്തും മുമ്പേ
തന്റെ ചുന്നിയിൽ പൊതിഞ്ഞ പൊടിക്കുഞ്ഞുമായി
ഇഴഞ്ഞുകയറിയ
അവളേയും കൊണ്ട്
പോലീസുവണ്ടി,
സർക്കാരാശുപത്രി തേടിപ്പോയത്രെ.

.......................

Monday, September 6, 2010

കൊഴിയുന്ന ബന്ധങ്ങൾ

.....................................

പാതിയായി നീയന്നു കേട്ട

വലിയ കഥയാണു ഞാൻ

മുഴുവൻ കേൾക്കാൻ നീ നിന്നില്ലല്ലോ

എന്നെന്റെ മനസ്സു ശപിക്കുന്നു.



എന്റെ കൈ രണ്ടും കെട്ടിവച്ചു നീ

ധൃതിയിൽ എടുത്തു പെരുമാറിയ

പളുങ്കുപാത്രങ്ങൾ

ഒന്നൊന്നായി തകർന്നു.



എന്റെ ബന്ധനവും നിന്റെയീ പിടച്ചിലും

എന്തിനായിരുന്നു?

ഇന്നീ തകർന്ന പാത്രങ്ങളിൽ

കണ്ണുനീരിന്റെ ഉപ്പു ഉറകൂടിയിരിക്കുന്നു.



ഉത്സവങ്ങളുടെ കൊടികൾ

ഞാൻ വലിച്ചു താഴ്ത്തുകയാണ്

മരുഭൂമികളിൽ പുഞ്ചിരിക്കാൻ

നമ്മളെന്നേ പഠിച്ചതാണ്..
.

Thursday, September 2, 2010

വേശ്യ

.
നീ‍-
നീയാണു കൊതുക്!
ഞാൻ-
പതിത
വേശ്യ
നിന്റെ കണ്ണിലെ ഓടപ്പുഴു.


ഞാനോ-
വിഷവിത്തെറിയുന്നവൾ?


ഞാൻ നിന്റെ മാളത്തിൽ വന്നില്ല.
നീ കെട്ടിയ മഞ്ഞൾച്ചരടിനോ
വീ‍ട്ടിലെ പൂ‍വുകൾക്കോ
പുഴുക്കുത്തു നൽകിയില്ല.


നീ-
നീയാണു കൊതുക്!
നിന്നെയാണു
മരുന്നടിച്ചുകൊല്ലേണ്ടത്!


ഞാൻ-
എട്ടു വയസ്സിൽ നശിപ്പിക്കപ്പെട്ടവൾ.
ലോകം കാർപ്പിച്ചു തുപ്പി
തെരുവിലെറിഞ്ഞവൾ.


ഒരു കയ്യിൽ പാവക്കുട്ടിയുമായി
കിടയ്ക്കയിൽ
പകച്ച്,
വേദനിച്ചു കിടന്നവൾ.
ചിറകറ്റുവീണ മാലാഖ.
ചവിട്ടിയരയ്ക്കാൻ,
വാലാട്ടുന്ന സമൂഹത്തിനു
നടുകുനിയ്ക്കുന്നവൾ.


ഞാനോ-
മനുഷ്യകുലധ്വംസിനി?


കൊട്ടാരത്തിൽ വാഴുന്ന
നിന്റെ രക്തം
എന്റെ കുഞ്ഞ്
തന്തയില്ല്ലാത്തവൾ
വേശ്യയുടെ മകൾ
തെരുവിന്റെ ആട്ടു വാങ്ങുന്നു.


അവളെ ഞാൻ പൊത്തിപ്പിടിക്കുകയാണ്.
നിന്നിൽ നിന്ന്...
കൊതുകുകൾ ആർക്കുകയാണ്...
കൂ‍ടാത്ത മുറിവുകളിൽ ആർത്തിരമ്പുകയാണ്...
.